

ഇസ്ലാമാബാദ് : അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഏഴുവര്‍ഷം തടവുശിക്ഷ. 25 ലക്ഷം ഡോളർ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പാക് അഴിമതി വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. വസ്തുവകകൾ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്. വിദേശരാജ്യത്തെ സ്വത്ത് അനധികൃതമായല്ല സമ്പാദിച്ചതെന്ന് നവാസ് ഷെരീഫിന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.
സൗദി അറേബ്യയില്‍ നവാസ് ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള അല്‍ അസീസിയ ഉരുക്ക് നിര്‍മ്മാണശാല അനധികൃതമായി സമ്പാദിച്ചതാണെന്നായിരുന്നു ആക്ഷേപം. അതേസമയം ഫ്ലാഗ് ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്റ് കേസില്‍ നവാസ് ഷെരീഫിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്.
മൂന്നു തവണ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ നവാസ് ഷെരീഫിനെ ജൂലൈയില്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഴിമതി വിരുദ്ധ കോടതി 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. അഴിമതിയും കള്ളപ്പണവും വെളിച്ചെത്തുകൊണ്ടുവന്ന പനാമപേപ്പര്‍ വെളിപ്പെടുത്തലിന് പിന്നാലെ നവാസ് ഷെരീഫിനെ പാക് സുപ്രിംകോടതി പ്രധാനമന്ത്രി പദത്തില്‍ നിന്നും സ്ഥാനഭ്രഷ്ടനാക്കിയിരുന്നു.
എന്നാല്‍ അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട ഈ രണ്ടു കേസുകളും അഴിമതി വിരുദ്ധ കോടതിയില്‍ നടക്കുകയായിരുന്നു. ഈ കേസില്‍ തിങ്കളാഴ്ചയ്ക്കുള്ളില്‍ വിധി പ്രസ്താവിക്കണമെന്ന് പാക് സുപ്രിംകോടതി അന്ത്യശാസനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതേസമയം താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും, തനിക്കെതിരായ കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നുമാണ് നവാസ് ഷെരീഫ് പറയുന്നത്. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
