

കൊളംബോ : ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. പ്രധാനമന്ത്രി മഹീന്ദ രജപക്‌സെക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലെന്ന് സ്പീക്കര്‍ കരു ജയസൂര്യ അറിയിച്ചു. രജപക്‌സെ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പാര്‍ലമെന്റ് അംഗീകരിച്ചതായും സ്പീക്കര്‍ വ്യക്തമാക്കി. ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഉത്തരവ് ശ്രീലങ്കന്‍ സുപ്രിംകോടതി തള്ളിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന ലങ്കന്‍ പാര്‍ലമെന്റ് രജപക്‌സെ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്തത്. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുമുമ്പ്, രജപക്‌സെയും മകനും പാര്‍ലമെന്റില്‍ നിന്നും ഇറങ്ങിപ്പോയി. പാര്‍ലമെന്റില്‍ മുന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ പാർട്ടിക്കാണ് ഭൂരിപക്ഷം.
അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ് സിരിസേന മഹീന്ദ രജപക്‌സെയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. ഇതിനെതിരെ വിക്രമസിംഗെ സുപ്രിംകോടതിയെ സമീപിച്ചു. ഇതിനിടെ നവംബര്‍ ഒമ്പതിന് ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയും ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടത്താനും സിരിസേന ഉത്തരവിടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates