

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഹൗസ് ജുഡീഷ്യല്‍ സമിതി അംഗീകരിച്ചു. 41 അംഗ ജുഡീഷ്യറി കമ്മിറ്റിയില്‍ 23 പേര്‍ ട്രംപിനെതിരായ ആരോപണങ്ങള്‍ അംഗീകരിച്ചപ്പോള്‍ 17 പേര്‍ എതിര്‍ത്തു.
യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനെതിരേ അന്വേഷണം നടത്താന്‍ യുെ്രെകനുമേല്‍ സമ്മര്‍ദം ചെലുത്തി അധികാര ദുര്‍വിനിയോഗം നടത്തി, ഇംപീച്ച്‌മെന്റ് വിചാരണയില്‍ സഹകരിക്കാതെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് വെള്ളിയാഴ്ചനടന്ന വോട്ടെടുപ്പില്‍ സമിതി അംഗീകരിച്ചത്.
യുക്രെയ്‌ന് പ്രതിരോധ സഹായമായ 39 കോടി ഡോളര്‍ നല്‍കാതെ തടഞ്ഞുവച്ചു ട്രംപ് വിലപേശുന്നതിന്റെ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതാണ് ഇംപീച്ച്‌മെന്റ് വരെ എത്തിയിരിക്കുന്നത്. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പു ജയിച്ചു വീണ്ടും പ്രസിഡന്റാകാന്‍ ഡോണള്‍ഡ് ട്രംപ് അധികാരം ദുരുപയോഗം ചെയ്‌തെന്നു ജനപ്രതിനിധി സഭയിലെ ഇന്റലിജന്‍സ് കമ്മിറ്റി ജുഡീഷ്യറി കമ്മിറ്റിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുകയാണ് അടുത്ത കടമ്പ. 435 അംഗ ജനപ്രതിനിധി സഭയില്‍ 233 സീറ്റും ഡെമോക്രാറ്റുകള്‍ക്കാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 197 സീറ്റും. ഇതോടെ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകുമെന്ന് ഉറപ്പായി.
ട്രംപിനെതിരെ പ്രമേയം പാസാക്കിയാലും അദ്ദേഹത്തെ ഉടന്‍ ഇംപീച്ച്‌മെന്റ് ചെയ്യാനാകില്ല. പ്രമേയം സെനറ്റില്‍ ചര്‍ച്ച ചെയ്യും. സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ അധ്യക്ഷതയില്‍ 100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി ട്രംപിനെ വിചാരണ ചെയ്യും. 5 വിചാരണയ്ക്കു ശേഷം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിച്ചാല്‍ ശിക്ഷ വിധിക്കാം. ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റ് ആധിപത്യമാണെങ്കിലും സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണു ഭൂരിപക്ഷം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates