'ഇങ്ങനെ ശരീരം കാണിച്ച് യാത്ര ചെയ്യാനാവില്ല'; വനിതാ ഡോക്ടറെ വിമാനത്തില്‍ നിന്നിറക്കി വിട്ടു; പ്രതിഷേധം

ശരിയായ രീതിയില്‍ വസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് ഡോക്ടറെ വിമാനത്തില്‍ നിന്നിറക്കി വിട്ടു
'ഇങ്ങനെ ശരീരം കാണിച്ച് യാത്ര ചെയ്യാനാവില്ല'; വനിതാ ഡോക്ടറെ വിമാനത്തില്‍ നിന്നിറക്കി വിട്ടു; പ്രതിഷേധം
Updated on
1 min read

ശരിയായ രീതിയില്‍ വസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് കറുത്ത വര്‍ഗക്കാരിയായ ഡോക്ടറെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നിറക്കി വിട്ടു. എട്ടുവയസുകാരന്‍ മകനോടൊപ്പം ജമൈക്കയില്‍ നിന്നും  യുഎസിലേക്ക് യാത്ര തിരിക്കാനെത്തിയ ടിഷ റോവിനാണ് കിങ്സ്റ്റണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ദുരനുഭവം നേരിട്ടത്.മിയാമിയിലേക്ക് ജൂണ്‍ 30 നാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വിമാനം പുറപ്പെടുന്നതിന് മുമ്പ് ക്യാബിന്‍ ക്രൂ എത്തി മാന്യമായി വസ്ത്രം ധരിക്കണമെന്നും അല്ലെങ്കില്‍ വിമാനത്തില്‍ നിന്നും ഇറങ്ങണമെന്നും ആവശ്യപ്പെട്ടു. 

ട്രോപിക്കല്‍ പ്രിന്റുള്ള റോംപറാണ് ടിഷ ധരിച്ചിരുന്നത്. ഉടന്‍ തന്നെ സ്വന്തം ചിത്രങ്ങള്‍ എടുത്ത് ട്വിറ്ററില്‍ ടിഷ പങ്കുവച്ചു. ഇതാണ് ഞാന്‍ ധരിച്ചിരിക്കുന്ന വസ്ത്രം. ഇതിന് അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നോട് ശരീരം മറയ്ക്കാനോ അല്ലെങ്കില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങാനോ ആണ് ആവശ്യപ്പെട്ടത്. അത്രയൊന്നും ഫ്രണ്ട്‌ലിയല്ലാത്ത ആകാശം എന്ന ഹാഷ്ടാഗോടെയാണ് അവര്‍ ഇത് ട്വീറ്റ് ചെയ്തത്. 

വിമാനം പോകുന്നത് വലിയ സമയ നഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും കാരണമാകുമെന്നതിനാല്‍ ഒടുവില്‍ ബ്ലാങ്കറ്റ് ധരിച്ചാണ് ടിഷ യാത്ര തുടര്‍ന്നത്. ഇത് വംശീയ അധിക്ഷേപമാണെന്ന ആരോപണം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഉണ്ടായത്. വെള്ളക്കാര്‍ ആരെങ്കിലുമാണ് ഈ വസ്ത്രം ധരിച്ച് എത്തിയിരുന്നതെങ്കില്‍ എയര്‍ലൈന്‍സ് ഇങ്ങനെ പെരുമാറില്ലായിരുന്നുവെന്നും ട്വിറ്ററേനിയന്‍സ് രോഷം പ്രകടിപ്പിച്ചു.

എന്നാല്‍ ടിഷയ്ക്കും മകനുമുണ്ടായ അസൗകര്യത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നും യാത്രക്കാരെ എല്ലാവരെയും പരിഗണിക്കുകയും മികച്ച സേവനം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് എയര്‍ലൈന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ടിഷയുടെയും മകന്റെയും വിമാനയാത്രാക്കൂലി തിരികെ നല്‍കിയെന്നും എയര്‍ലൈന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ടിഷ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com