വാഷിങ്ടൺ: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'അടുത്ത സുഹൃത്ത്' എന്ന് വിശേഷിപ്പിച്ച ട്രംപ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറിൽ ധാരണയിലെതത്താനുള്ള സാധ്യത കൂടുതലാണെന്നും അറിയിച്ചു.
ഇന്ത്യയ്‌ക്കെതിരെ പുതിയ താരിഫ് (ഇറക്കുമതി നികുതി) ഏർപ്പെടുത്തുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നത്. ഇന്ത്യ ഇത്രയും കാലം അമേരിക്കയെ മുതലെടുക്കുകയായിരുന്നു എന്നാരോപിച്ച അമേരിക്കൻ പ്രസിഡന്റ് ഇനി നമ്മൾ ഇന്ത്യയിൽ നിന്നും സമ്പാദിക്കാൻ പോകുന്നു എന്നാണു മാധ്യമങ്ങളോട് പ്രതികരിച്ചത്.
വർഷങ്ങളായി ഇന്ത്യ അമേരിക്കയുടെ വ്യാപാര നയങ്ങളിൽ നിന്ന് വലിയ നേട്ടമുണ്ടാക്കിയെന്നും ഇപ്പോൾ തന്റെ ഭരണകൂടത്തിന്റെ നയങ്ങൾ ആ സാഹചര്യം മാറ്റിമറിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. വ്യാപാര ചർച്ചകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ട്രംപ്.
"നിങ്ങളുടെ പ്രധാനമന്ത്രിയെ എനിക്ക് വളരെ ഇഷ്ടമാണ്. അതിനാൽ നമ്മൾ ഒരു കരാറിലെത്തും. അദ്ദേഹം എന്റെ ഒരു നല്ല സുഹൃത്താണ്, ഞങ്ങൾ നന്നായി ഒത്തുചേർന്നു പോകും. ഞങ്ങൾ തമ്മിൽ നല്ല ബന്ധമുണ്ട്": ട്രംപ് പറഞ്ഞു. "വർഷങ്ങളായി ഇന്ത്യ അമേരിക്കയെ മുതലെടുത്തു. അവർ നമ്മോട് വൻതോതിലുള്ള താരിഫുകൾ ഈടാക്കി. തിരികെ ഒന്നും നൽകിയില്ല. ഇപ്പോൾ അത് വിപരീതമാണ്. ഇന്ത്യയിൽ നിന്നും നമ്മൾ ധാരാളം പണം സമ്പാദിക്കുന്നു": ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചർച്ചകൾ കഴിഞ്ഞ ഏതാനും മാസങ്ങളായി നിർണായക ഘട്ടത്തിലാണ്. ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ന്യൂഡൽഹിയിൽ അടുത്തിടെ നടത്തിയ ചർച്ചകൾ അനുകൂലമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. ചരക്ക് വ്യാപാരം, കസ്റ്റംസ് നടപടിക്രമങ്ങൾ, നോൺ-താരിഫ് തടസങ്ങൾ, വ്യാപാര സുഗമവൽക്കരണം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും ചർച്ചകൾ നടന്നത്.
എന്നാൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കെതിരെ അധിക താരിഫ് ഏർപ്പെടുത്തുന്നത് അമേരിക്കൻ വ്യാപാര പ്രതിനിധി ഓഫീസ് (USTR)പരിഗണിക്കുന്നത്. നിർബന്ധിത തൊഴിലാളികളെ ഉപയോഗിച്ച് നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 12.5 ശതമാനം അധിക താരിഫ് ഏർപ്പെടുത്താനുള്ള നിർദേശം അമേരിക്ക മുന്നോട്ടുവച്ചിരിക്കുകയാണ്. നിർദേശം അന്തിമ തീരുമാനമല്ലെങ്കിലും വ്യാപാര ചർച്ചകളിൽ സമ്മർദം വർധിപ്പിക്കുന്ന ഘടകമായി ഇത് മാറിയിരിക്കുകയാണ്.
ഇന്ത്യൻ സർക്കാർ ഇതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി സജീവമായി ആശയവിനിമയം തുടരുകയാണ്. നിർദിഷ്ട താരിഫ് വിഷയവും വ്യാപാര കരാർ ചർച്ചകളും ഒരേസമയം മുന്നോട്ടുപോകുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയുടെ കയറ്റുമതി മേഖലയെ ബാധിക്കാൻ സാധ്യതയുള്ള ഇത്തരം നടപടികൾക്കെതിരെ നിയമപരവും നയതന്ത്രപരവുമായ മാർഗങ്ങൾ തേടണമെന്നാണ് ചില വ്യാപാര വിദഗ്ധരുടെ അഭിപ്രായം. കാലങ്ങളായി യുഎസ് നയങ്ങളെ ഇന്ത്യ ചൂഷണം ചെയ്യുകയായിരുന്നെന്നും തീരുവ ചുമത്തുകയും പുതിയ നയങ്ങൾ കൊണ്ടുവരുകയും ചെയ്തതോടെ ഈ സാഹചര്യം മാറിയെന്നും ട്രംപ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates