

ജൊഹാനസ്ബർഗ്: അഴിമതിയാരോപണ വിധേയനായ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് ജേക്കബ് സുമ രാജിവച്ചു. ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോണ്‍ഗ്രസിന്‍റെ അന്ത്യശാസനത്തെ തുടർന്നാണ് രാജി തീരുമാനം. 48 മണിക്കൂറിനകം രാജിവെക്കണമെന്ന് സുമയോട് എഎൻസി ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ പാർലമെന്റിൽ അവിശ്വാസ പ്രമേയം നേരിടേണ്ടിവരുമെന്നും എഎൻസി വ്യക്തമാക്കിയിരുന്നു.
എന്നാൽ പാർട്ടി തീരുമാനത്തെ ചോദ്യം ചെയ്ത ജേക്കബ് സുമ, അധികാരത്തിൽ കടിച്ചുതൂങ്ങാൻ അവസാനശ്രമവും പരാജയപ്പെട്ടതോടെയാണ് എഎൻസി തീരുമാനത്തിന് വഴങ്ങിയത്. സുമയ്ക്ക് എതിരേയുള്ള അവിശ്വാസ പ്രമേയം പാർലമെന്‍റ് ഇന്നു ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് രാജി പ്രഖ്യാപനം.
2009 ൽ അധികാരത്തിലേറിയ സുമ നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്നുണ്ട്. 2019ൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ് സുമയുടെ രാജി. ജേക്കബ് സുമയ്ക്ക് കീഴിൽ വൈസ് പ്രസിഡന്റായിരുന്ന സിറിൽ റാമഫോസ ദക്ഷിണാഫ്രിക്കയുടെ പുതിയ പ്രസിഡന്റാകും. റാമഫോസയെ നേരത്തെ എഎൻസി അധ്യക്ഷനായി തെരഞ്ഞെടുത്തിരുന്നു.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജേക്കബ് സുമയുമായി അടുപ്പം പുലർത്തുന്ന ഇന്ത്യൻ വംശജരായ ഗുപ്തമാരുടെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഏഴോളം പേരേ അറസ്റ്റു ചെയ്തെന്നും രണ്ടു പേർ വൈകാതെ കീഴടങ്ങുമെന്നും സ്പെഷൽ പോലീസ് വിഭാഗം അറിയിച്ചു. ഗുപ്ത സഹോദരങ്ങൾ പ്രസിഡന്‍റിന്‍റെ കാബിനറ്റ് നിയമനങ്ങളിൽ പോലും സ്വാധീനം ചെലുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates