കടന്നുപോകുന്നത്  മോശം നാളുകള്‍, ഭഗവദ്ഗീതയില്‍ അഭയം തേടൂ, സമാധാനം ലഭിക്കും: അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി

കലാപകലുഷിതമായ നാളുകളിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ ഭഗവദ്ഗീതയില്‍ വിശ്വാസം അര്‍പ്പിക്കുന്നവര്‍ക്ക് സമാധാനം കൈവരുമെന്ന് അമേരിക്കയിലെ കോണ്‍ഗ്രസ് പ്രതിനിധി
കടന്നുപോകുന്നത്  മോശം നാളുകള്‍, ഭഗവദ്ഗീതയില്‍ അഭയം തേടൂ, സമാധാനം ലഭിക്കും: അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി
Updated on
1 min read

ന്യൂയോര്‍ക്ക്:  കലാപകലുഷിതമായ നാളുകളിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ ഭഗവദ്ഗീതയില്‍ വിശ്വാസം അര്‍പ്പിക്കുന്നവര്‍ക്ക് സമാധാനം കൈവരുമെന്ന് അമേരിക്കയിലെ കോണ്‍ഗ്രസ് പ്രതിനിധി.അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഹിന്ദുവിഭാഗത്തില്‍ നിന്നുളള ആദ്യ ജനപ്രതിനിധിയായ തുളസി ഗബ്ബാര്‍ഡാണ് ഭഗവദ്ഗീതയുടെ മഹത്വം വിശദീകരിച്ചത്.ഹവായില്‍ നിന്നുളള ജനപ്രതിനിധിയാണ് ഈ 39കാരി.

വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഭഗവദ്ഗീതയുടെ പ്രാധാന്യം തുളസി ഗബ്ബാര്‍ഡ് വിവരിച്ചത്.  വംശവെറിക്ക് ഇരയായി ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം രാജ്യത്ത് അലയടിക്കുന്ന പശ്ചാത്തലത്തിലാണ് ഭഗവദ് ഗീതയെ വ്യാഖ്യാനിച്ച് കൊണ്ടുളള തുളസി ഗബ്ബാര്‍ഡിന്റെ പ്രസംഗം. കലാപകലുഷിതമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയത്ത് ഒരാള്‍ക്ക് സമാധാനവും ശക്തിയും ഭഗവദ് ഗീതയിലൂടെ സ്വായത്തമാക്കാന്‍ സാധിക്കുമെന്ന് തുളസി ഗബ്ബാര്‍ഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നാളെ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പറയാന്‍ കഴിയില്ല. അത്രയും അനിശ്ചിതത്വം നിലനില്‍ക്കുന്ന കാലഘട്ടമാണിത്. എന്നാല്‍ ഭഗവദ് ഗീത പതിവായി വായിക്കുന്നവര്‍ക്ക് ശക്തിയും സമാധാനവും സ്ഥിരതയും കൈവരിക്കാന്‍ സാധിക്കും. കൃഷ്ണന്റെ ഗീതോപദേശം ഏറെ പ്രധാന്യം അര്‍ഹിക്കുന്നതാണ്. കൃഷ്ണന്റെ ഗീതോപദേശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളായ കര്‍മ്മ യോഗയും ഭക്തി യോഗയും ജീവിതത്തില്‍ പകര്‍ത്തുന്നവര്‍ക്ക് സ്ഥിരതയും സമാധാനവും ശക്തിയും കൈവരിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദു സ്റ്റുഡന്റ്‌സ് കൗണ്‍സിലാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം സംഘടിപ്പിച്ചത്. ഫെയ്‌സ്ബുക്ക്, യൂട്യൂബ് വഴി ആയിരക്കണക്കിന് പേരാണ് പരിപാടി കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com