ചെവിയിൽ ചെറു പ്രാണി കയറിയാൽ തന്നെ പലർക്കും സഹിക്കാനാകില്ല. അപ്പോൾ ജീവനുള്ള ഞണ്ട് കയറിയാൽ എങ്ങനെയുണ്ടാകും! ചെവിക്കുഴിയുടെയും ഞണ്ടിൻറെയും വലിപ്പം മനസ്സിലോർത്ത് അങ്ങനെയൊരു സാധ്യത ഇല്ലെന്നാണ് പറയാൻ വരുന്നതെങ്കിൽ തെറ്റി. അബുദാബിയിലെ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ പ്രവാസിയുടെ ചെവിയിൽ കയറിയത് ജീവനുള്ള കുഞ്ഞു ഞണ്ട്.കടലിൽ മുങ്ങി നിവർന്ന യുവാവിന് പെട്ടന്നാണ് ചെവിയിൽ എന്തോ കയറിയതുപോലെ തോന്നിയത്. വിരൽ കടത്തി നോക്കിയെങ്കിലുംചെവിയിൽ കയറിയതെന്താണെന്ന് മനസിലായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചെവി പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. വേദന മൂർച്ഛിച്ചതോടെ ഒരു മണിക്കൂറിനകം യുവാവിനെ ആശുപത്രിയിൽ എത്തിച്ചു.
അബുദാബി മറീന മാളിലെ ബുർജീൽ എംഎച്ച്പിസി മെഡിക്കൽ സെന്ററിൽ ഡോ. പ്രഭീർ പോളിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇടതു ചെവിക്കകത്തു കടന്നത് ഞണ്ടാണെന്ന് കണ്ടെത്തിയത്. "കർണ്ണനാളത്തിനകത്ത് അകപ്പെട്ട നിലയിലായിരുന്നു അപ്പോൾ ഞണ്ട്. ഞണ്ട് അകത്തു കടന്നതോടെ കർണ്ണനാളം വീർത്തു തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ അതിനെ പുറത്തെടുക്കുക എളുപ്പമല്ലായിരുന്നു," ഒട്ടോളറിഞ്ചോളജി വിദഗ്ദനായ ഡോ പ്രഭീർ പോൾ പറഞ്ഞു.
കർണ്ണപടത്തിനും ചെവിയുടെ മറ്റുഭാഗങ്ങൾക്കും കേടുപാടുകൾ പറ്റാതിരിക്കാൻ ഞണ്ടിന്റെ എത്രയും പെട്ടന്ന് നീക്കം ചെയ്യേണ്ടത് അനിവാര്യമായിരുന്നു. എൻഡോസ്കോപ്പിന്റെ സഹായത്തോടെ നടത്തിയ സൂക്ഷ്‌മ ശസ്ത്രക്രിയയിലൂടെയാണ് ഞണ്ടിനെ ജീവനോടെ പുറത്തെടുത്തത്.ശസ്ത്രക്രിയയ്ക് കഴിഞ്ഞു നിരീക്ഷണത്തിനു ശേഷം യുവാവ് ആശുപത്രി വിട്ടു. കേൾവിക്ക് യാതൊരു കുഴപ്പവും പറ്റാത്തതിന്റെ ആശ്വാസത്തിലാണ് തൊഴിൽപരമായ കാരണങ്ങളാൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുപ്പത്തിയെട്ടുകാരൻ.
‘ബീച്ചിൽ നിന്ന് ചെവിക്കകത്തു കയറിയത് ഞണ്ടാണെന്ന് അറിഞ്ഞപ്പോൾ ആകെ ഭയന്ന് പോയി. കേൾവിക്ക് തകരാർ സംഭവിക്കുമോ എന്നായിരുന്നു പേടി. എന്നാൽ ചെവിക്ക് പ്രശ്നങ്ങൾ ഇല്ലാതെ പെട്ടന്ന് തന്നെ ശസ്ത്രക്രിയയിലൂടെ ഞണ്ടിനെ നീക്കം ചെയ്തതിന് ഡോക്ടറോട് നന്ദിയുണ്ട്.’ യുവാവ് പറഞ്ഞു.
കർണ്ണപടത്തിന് കേടുപറ്റാതെ ഞണ്ടിനെ പുറത്തെത്തിക്കുന്നതിൽ യുവാവിനെ ഭാഗ്യവും തുണച്ചതായാണ് ഡോക്ടർ പ്രഭീറിന്റെ വിലയിരുത്തൽ. ബീച്ചിൽ കുളിക്കാനോ വിശ്രമിക്കാനോ പോകുന്നവരോട് ഡോക്ടർക്ക് പറയാനുള്ളതിതാണ്.‘കടലോരത്തു നിന്ന് ശരീരത്തിലേക്ക് ചെവിയിലൂടെയോ മൂക്കിലൂടെയോ വായിലൂടെയോ പുറത്തുനിന്നുള്ള ജീവികളും വസ്തുക്കളും കടക്കാൻ സാധ്യത കൂടുതലാണ്. അങ്ങനെ ഉണ്ടായാൽ ഒരിക്കലും സ്വന്തം നിലയിൽ ഇവയെ പുറത്തെടുക്കാൻ ശ്രമിക്കാതിരിക്കുക. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക. സ്വന്തം നിലയിൽ ഇവയെ നീക്കം ചെയ്യാൻ ശ്രമിച്ചാൽ ആന്തരാവയവങ്ങൾക്ക് കേടുപാടും രക്തസ്രാവവും അടക്കമുള്ള സങ്കീർണ്ണതകൾക്കാണ് സാധ്യത’.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates