കയ്റോ: ഈജിപ്തില്‍ ഗിസയിലെ പ്രശസ്ത കുഫു പിരമിഡില്‍ കയറി നഗ്‌നരായി ചിത്രങ്ങള്‍ പകര്‍ത്തിയ ദമ്പതികള്‍ക്കെതിരെ വ്യാപക പ്രതിഷേധം. ഇരുവരും പിരമിഡില്‍ കയറുന്നതിന്റെ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദമ്പതികള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നത്.
ഇരുവരും ഒന്നിച്ച് പിരമിഡ് കയറുന്നതിന്റെ ദൃശ്യങ്ങളടങ്ങിയതാണ് വിഡിയോ. പിരമിഡിന്റെ മുകളില്‍ എത്തുന്നതോടെ യുവതി തന്റെ ഷര്‍ട്ട് ഊരുകയും സെല്‍ഫി എടുക്കുകയും ചെയ്യുന്നു. ഇതോടെയാണ് വിഡിയോ അവസാനിക്കുന്നത്. ഡാനിഷ് ഫോട്ടോഗ്രാഫറും ന്യൂഡ് ആര്‍ട്ടിസ്റ്റുമായ ആന്‍ഡ്രിയാസ് ഹവിദാണ് ഈ വിവാദ വീഡിയോ യൂട്യൂബില്‍ പോസ്റ്റു ചെയ്തതെന്നാണ് ഈജിപ്തിലെ അഹ്‌റം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാത്രിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് പ്രമുഖ രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
വിദേശികളായ രണ്ടു പേര്‍ രാത്രിയില്‍ പിരമിഡിനു മുകളില്‍ കയറി
നഗ്നവിഡിയോയും ചിത്രങ്ങളും പകർത്തിയത് സദാചാരലംഘനമാണെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.സംഭവത്തിന്റെ കൃത്യമായ അന്വേഷണം നടത്തണമെന്നും ഉചിതമായ നടപടിയെടുക്കണമെന്നും ആന്റിക്വിറ്റിസ് മന്ത്രി ഖാലെദ് അല്‍ അനാനി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിരമിഡില്‍ കയറുന്നതും നഗ്‌നരായി ഫോട്ടോ എടുക്കുന്നതും ഈജിപ്തില്‍ കുറ്റകരമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates