

റോം: കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് കപ്പലില്‍ നിന്ന് പുറത്തിറങ്ങാതെ 7000ത്തോളം പേര്‍. ഇറ്റാലിയന്‍ ആഡംബര കപ്പലായ ദി കോസ്റ്റ സ്‌മെറാള്‍ഡയില്‍ യാത്ര ചെയ്തവരാണ് പുറത്തിറങ്ങാതെ ഇരിക്കുന്നത്. ഈ കപ്പലില്‍ യാത്ര ചെയ്തിരുന്ന ചൈനീസ് ദമ്പതികള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് മുഴുവന്‍ യാത്രക്കാരും കപ്പലിനുള്ളില്‍ കഴിയുന്നത്. കപ്പല്‍ നിലവില്‍ ചിവിറ്റാവെക്യയിലെ തുറമുഖത്ത് അടുപ്പിച്ചിരിക്കുകയാണ്. ആയിരം ജീവനക്കാരും ആറായിരത്തോളം യാത്രക്കാരുമാണ് കപ്പലിലുള്ളത്.
കപ്പലിൽ യാത്ര ചെയ്ത 54 വയസുകാരിയിലാണ് കൊറോണ ലക്ഷണങ്ങള്‍ കണ്ടത്. കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ട ഇവരെ കഴിഞ്ഞ ദിവസം കപ്പലിലെ ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇവരുടെ ഭര്‍ത്താവിന് കൊറോണ ലക്ഷണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കപ്പലിലെ പ്രത്യേക മുറികളിലാണ് ഇരുവരെയും പാര്‍പ്പിച്ചിരിക്കുന്നത്.
ലാബിലെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനാവൂ. അടുത്ത ദിവസം തന്നെ പരിശോധനാ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കപ്പലിലെ ബാക്കിയുള്ളവരെയും നിരീക്ഷിക്കുന്നുണ്ട്. പരിശോധനാ ഫലം വരുന്നതു വരെ കപ്പലിൽ നിന്ന് ആരെയും പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates