

ഇസ‌്താംബുള്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ സിഐഎ മേധാവി പരിശോധിച്ചതായി റിപ്പോര്‍ട്ടുകൾ. ഇസ‌്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ നിന്ന‌് തുര്‍ക്കി ശേഖരിച്ച ശബ്ദരേഖയും സിഐഎ മേധാവി ജിന ഹാസ‌്പെല്‍ പരിശോധനയ്ക്ക് വിധേയമാക്കി. കൊലപാതകത്തില്‍ സൗദിയുടെ പങ്ക‌് തെളിയിക്കുന്ന ശക്തമായ തെളിവ‌് ശബ്ദരേഖയിലുണ്ടെന്ന‌് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട‌് ചെയ‌്തു.
തുര്‍ക്കി പ്രസിഡന്റ‌് റസിപ‌് തയ്യിപ‌് എര്‍ദോഗനുമായും ഉന്നത പൊലീസ‌് ഉദ്യോഗസ്ഥരുമായും ജിന ഹാസ‌്പെല്‍ ചര്‍ച്ച നടത്തി. തുര്‍ക്കി സന്ദര്‍ശനത്തിനു ശേഷം ജിന ഹാസ‌്പെല്‍ വ്യാഴാഴ‌്ച അമേരിക്കയിലേക്ക‌് തിരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട‌് തങ്ങളുടെ പക്കലുള്ള തെളിവുകള്‍ കേസ‌് അന്വേഷിക്കുന്ന ഏജന്‍സിക്ക‌് കൈമാറുമെന്ന‌് തുര്‍ക്കി നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേരിക്കയറിയാതെ ഖഷോഗി വധം നടക്കില്ലെന്ന ഇറാന്റെ പ്രസ‌്താവന വന്നതിനു പിന്നാലെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വ്യക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ അമേരിക്ക തയ്യാറായത്. ഇതിന്റെ ഭാഗമായാണ‌് സിഐഎ മേധാവിയുടെ നിര്‍ണായക ഇടപെടലെന്നാണ‌് വിലയിരുത്തലുകൾ. കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ‌് ബിന്‍ സല്‍മാന‌് പങ്കുണ്ടാകാമെന്ന‌് ഡോണള്‍ഡ‌് ട്രംപ‌് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊലപാതകത്തില്‍ സൗദിയുടെ പങ്ക‌് പൂര്‍ണമായും പുറത്തു വന്നാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന‌് വൈറ്റ‌്ഹൗസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates