തടവിലാക്കിയിരുന്ന റോയിട്ടേഴ്‌സ് ലേഖകരെ മ്യാന്‍മര്‍ വിട്ടയച്ചു ;  സന്തോഷം, ന്യൂസ് റൂമില്‍ കാണാമെന്ന് മാധ്യമപ്രവര്‍ത്തകര്‍

തടവിലാക്കിയിരുന്ന റോയിട്ടേഴ്‌സ് ലേഖകരെ മ്യാന്‍മര്‍ വിട്ടയച്ചു ;  സന്തോഷം, ന്യൂസ് റൂമില്‍ കാണാമെന്ന് മാധ്യമപ്രവര്‍ത്തകര്‍

റോയിട്ടേഴ്‌സിന്റെ മാധ്യമപ്രവര്‍ത്തകരായ വാ ലോണും ക്യാവ് സോ ഓയുമാണ് 500 ദിവസം നീണ്ട തടവിന് ശേഷം സ്വതന്ത്രരാക്കപ്പെട്ടത്. 
Published on

യാംഗൂണ്‍: രഹസ്യ നിയമം ലംഘിച്ചെന്ന് ആരോപിച്ച് തടവിലാക്കിയിരുന്ന മാധ്യമപ്രവര്‍ത്തകരെ മ്യാന്‍മര്‍ വിട്ടയച്ചു. റോയിട്ടേഴ്‌സിന്റെ മാധ്യമപ്രവര്‍ത്തകരായ വാ ലോണും ക്യാവ് സോ ഓയുമാണ് 500 ദിവസം നീണ്ട തടവിന് ശേഷം സ്വതന്ത്രരാക്കപ്പെട്ടത്. 

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന കുറ്റം ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്. മ്യാന്‍മറിലെ കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തുകയും ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായിട്ടും മ്യാന്‍മറില്‍ നിന്ന് അനുകൂല പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. 

കഴിഞ്ഞ മാസം പ്രസിഡന്റ് വിന്‍ മിന്‍ത് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായാണ് ഇരുവരെയും ഇപ്പോള്‍ മോചിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 17 ന് ആരംഭിക്കുന്ന മ്യാന്‍മറിലെ പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി തടവുകാരെ രാജ്യം സ്വതന്ത്രരാക്കാറുണ്ട്.

'വീട്ടുകാരെയും കൂട്ടുകാരെയും കാണാന്‍ തിടുക്കമായി' എന്നായിരുന്നു പുറത്തിറങ്ങിയ ശേഷമുള്ള വാ യുടെ ആദ്യ പ്രതികരണം. ഒരു കാര്യം കൂടി വാ കൂട്ടിച്ചേര്‍ത്തു, 'ന്യൂസ് റൂമിലേക്ക് എത്രയും വേഗം പോകണം എന്നാലേ സമാധാനമാകൂ'വെന്ന്. ക്യാവ് സോ പുറത്ത് നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈവീശികാണിച്ച് ഒരു പുഞ്ചിരിയും സമ്മാനിച്ചു.

10 റോഹിങ്ക്യന്‍ ബാലന്‍മാരെ സുരക്ഷാസൈന്യം കൂട്ടക്കൊല ചെയ്ത വിവരം വായും ക്യാവുമാണ് പുറംലോകത്തെ അറിയിച്ചത്. ഈ വാര്‍ത്തയാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചതും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com