

കറാച്ചി; ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ചതിന് പിന്നാലെ മലക്കം മറിഞ്ഞ് പാക്കിസ്ഥാൻ. പാകിസ്ഥാനിൽ ദാവൂദുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. യുഎൻ ഉപരോധ പട്ടിക പുനഃപ്രസിദ്ധീകരിക്കുക മാത്രമാണ് പാകിസ്ഥാൻ ചെയ്തത്. അതിൽ പറയുന്ന എല്ലാവരും പാകിസ്ഥാനിൽ ഉണ്ടെന്ന് സമ്മതിച്ചിട്ടില്ലെന്നാണ് അവരുടെ വാദം.
പാക്കിസ്ഥാനിലെ കറാച്ചിയിൽ ദാവൂദ് താമസിക്കുന്നുണ്ടെന്നായിരുന്നു ആദ്യം പാക്കിസ്ഥാൻ അറിയിച്ചത്. ഇത് വലിയ വാർത്തയായതിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ വിശദീകരണം. ദാവൂദ് ഇബ്രാഹിം അടക്കമുള്ള ഭീകരർക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് പാക്കിസ്ഥാൻ പട്ടിക പുറത്തുവിട്ടിരുന്നു. ഇതിൽ ദാവൂദിന്റെ കറാച്ചിയിലെ മേൽവിലാസവും പാകിസ്ഥാൻ പുറത്തുവിട്ടിരുന്നു. കറാച്ചിയിലെ ക്ലിഫ്ടണിലെ സൗദി മോസ്കിന് സമീപം വൈറ്റ്ഹൗസ് എന്നാണ് വിലാസം. എന്നാൽ ദാവൂദ് പാക് മണ്ണിൽ ഉണ്ടെന്ന പ്രചാരണം തെറ്റാണെന്നാണ് ഇപ്പോൾ പാക്കിസ്ഥാൻ പറയുന്നത്.
ദാവൂദ് ഇബ്രാഹിം, ഹാഫിസ് സയീദ്, മസൂദ് അസർ എന്നിവരുടെ ഉൾപ്പെടെ 12 ഭീകരരുടെ സ്വത്ത് കണ്ടുകെട്ടാനും പാക്കിസ്ഥാൻ തീരുമാനിച്ചത്. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതിനെതിരായ യുഎൻ നടപടിയുടെ ഭാഗമായാണ് പാകിസ്ഥാൻ വിലാസം പുറത്തുവിട്ടത്. ദാവൂദ് കറാച്ചിയിൽ ഒളിവിൽ കഴിയുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും അഭയം നൽകിയിട്ടില്ലെന്നായിരുന്നു നിരവധി കാലമായി പാകിസ്ഥാന്റെ വാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates