കാലിഫോര്‍ണിയ: യുഎസിലെ വിവിധ ക്രൂയിസ് കപ്പലുകളിലെ ജീവനക്കാരായ 5000ത്തിലധികം മലയാളികള്‍ ഒരു മാസത്തിലധികമായി കഴിയുന്നത് കടലില്‍. മാര്‍ച്ച് 14 മുതല്‍ ക്രൂയിസ് കപ്പലുകളിലെ വിനോദ സഞ്ചാരം അമേരിക്ക നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെയാണ് ഇന്ത്യക്കാരുള്‍പ്പെടെയുള്ള അതിലെ ഭൂരിപക്ഷം ജീവനക്കാരും സ്വന്തം രാജ്യത്തേക്ക് മടങ്ങാനാകാതെ കപ്പലില്‍ തന്നെ കഴിയേണ്ട അവസ്ഥ വന്നത്.
ഫ്ലോറിഡ ഭാഗത്തും കാലിഫോര്‍ണിയ ഭാഗത്തുമായി ഇരുന്നൂറിലധികം ക്രൂയിസ് കപ്പലുകളാണുള്ളത്. 150 മുതല്‍ 1500 ക്രൂ അംഗങ്ങള്‍ വരെ ഓരോന്നിലുമുണ്ട്. ഭക്ഷണവും മറ്റ് അവശ്യ സേവനങ്ങള്‍ക്കും മാത്രമേ കരയ്ക്കടുപ്പിക്കാന്‍ അനുവാദമുള്ളൂ എന്നതിനാല്‍ ദിവസവും നൂറുകണക്കിന് കിലോമീറ്ററുകള്‍ കടലില്‍ ചുറ്റിക്കറങ്ങുകയാണ് ഈ കപ്പലുകള്‍.
ലോകത്തിലെ ഏറ്റവും തിരക്കേറിയ ക്രൂയിസ് കപ്പലുകളുടെ മേഖലയായ ഫ്ളോറിഡയിലെ മയാമിയില്‍ കാര്‍ണിവല്‍ ക്രൂയിസ് ലൈനിന്റെ ഒരു ചെറിയ കപ്പലിലുള്ള 150 ജീവനക്കാരില്‍ 27ഉം മലയാളികളാണ്. മയാമി തുറമുഖത്തു നിന്ന് ക്യൂബന്‍ സമുദ്രാതിര്‍ത്തി വരെ അങ്ങോട്ടും ഇങ്ങോട്ടുമായി ദിവസവും 500 കിലോമീറ്ററോളമാണ് ഇപ്പോള്‍ ആ കപ്പല്‍ ചുറ്റുന്നത്. അമേരിക്കന്‍ പാസോ, ഗ്രീന്‍ കാര്‍ഡോ ഇല്ലാത്തതിനാല്‍ ജീവനക്കാര്‍ക്ക് പുറത്തിറങ്ങാനാവില്ല. ആറ് മാസത്തെ കരാറില്‍ ജോലിക്ക് കയറിയ പലരുടെയും കരാര്‍ കാലാവധിയും അവസാനിച്ചു.
കമ്പനി തങ്ങള്‍ക്ക് അടിസ്ഥാന ശമ്പളവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും നല്‍കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. എൻജിനീയറിങ്, അക്കൗണ്ട്സ്, കിച്ചണ്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും മലയാളികള്‍ ജോലി ചെയ്യുന്നു. ഓരോ ജീവനക്കാരനും ഒരു മുറിയെന്ന രീതിയില്‍ സാമൂഹിക അകലം കൃത്യമായി കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. മുറി വിട്ട് അധികം പുറത്തിറങ്ങാറില്ലെന്നും മിക്കവാറും വാട്സാപ്പിലൂടെ മാത്രമാണ് സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്നതെന്നും ജീവനക്കാർ വ്യക്തമാക്കി.
പ്രമുഖ കമ്പനിയായ കാര്‍ണിവല്‍ ക്രൂയിസ് ലൈനിന് മാത്രം 26 കപ്പലുകളാണുള്ളത്. ആയിരത്തോളം മലയാളികള്‍ അതില്‍ മാത്രം ജോലി ചെയ്യുന്നു. അത്തരത്തില്‍ പല കമ്പനികള്‍ക്കായി ഇരുന്നൂറിലധികം ക്രൂയിസ് കപ്പലുകള്‍ അമേരിക്കന്‍ തീരങ്ങളില്‍ സര്‍വീസ് നടത്തി വരുന്നു.
വിമാന സര്‍വീസുകളില്ലാത്തതിനാല്‍, കാലിഫോര്‍ണിയ ഭാഗത്തു നിന്ന് 2500 ഓളം ജീവനക്കാരുമായി കമ്പനിയുടെ വലിയ കപ്പല്‍ ഏഷ്യയിലേക്ക് തിരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് ഇന്തോനീഷ്യ, ഫിലിപ്പെയ്ന്‍സ് വഴി ഇന്ത്യയിലെത്തും. മൂന്ന് കപ്പലുകളാണ് വരും ദിവസങ്ങളിലായി ഇന്ത്യയിലേക്ക് പോകാനിരിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്ന് ക്രൂയിസ് കപ്പലുകളിലായി 3500 ഓളം യാത്രക്കാരാണ് കാലിഫോര്‍ണിയയിലും ഫ്രാന്‍സിലുമായി കുടുങ്ങിക്കിടക്കുന്നത്. അമേരിക്കയില്‍ ആകെ 17 ക്രൂയിസ് കപ്പലുകളിലെ യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കാലിഫോര്‍ണിയയിലെ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചതും ക്രൂയിസ് കപ്പലില്‍ നിന്നുള്ള യാത്രക്കാരനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates