പ്രസിഡന്റ് തെരഞ്ഞെടുപ്പ്; അബ്ദുള്ള യാമീനെ അട്ടിമറിച്ച് വിജയം പിടിച്ചെടുത്ത് മുഹമ്മദ് സോലിഹ്

മാലെദ്വീപില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാര്‍ഥി ഇബ്രാഹിം മുഹമ്മദ് സോലിഹിന് അട്ടിമറി വിജയം
പ്രസിഡന്റ് തെരഞ്ഞെടുപ്പ്; അബ്ദുള്ള യാമീനെ അട്ടിമറിച്ച് വിജയം പിടിച്ചെടുത്ത് മുഹമ്മദ് സോലിഹ്
Updated on
1 min read

മാലെ: മാലെദ്വീപില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാര്‍ഥി ഇബ്രാഹിം മുഹമ്മദ് സോലിഹിന് അട്ടിമറി വിജയം. നിലവിലെ പ്രസിഡന്റ് അബ്ദുള്ള യാമീനെ പിന്നിലാക്കിയാണ് സോലിഹിന്റെ വിജയം. 

രാഷ്ട്രീയ പ്രതിസന്ധി പതിവായ മാലെദ്വീപില്‍ വിജയിക്കാന്‍ 50 ശതമാനം വോട്ടുകളാണ് വേണ്ടത്. മുഹമ്മദ് സോലിഹ് 58.3 ശതമാനം വോട്ടുകള്‍ നേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ജനാധിപത്യ  സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുമെന്ന വാഗ്ദാനമാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാര്‍ഥിയായ മുഹമ്മദ് സോലിഹ് നല്‍കിയിരുന്നത്. 

തിരിച്ചടി നേരിട്ട നിലവിലെ പ്രസിഡന്റ് അബ്ദുള്ള യാമീന്‍ തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിച്ചതായി പറഞ്ഞിട്ടുണ്ടെങ്കിലും സുഗമമായ അധികാര  കൈമാറ്റം ഉണ്ടാകുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അഞ്ച് വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. നവംബര്‍ 17നാണ് യാമീന്റെ കാലാവധി പൂര്‍ത്തിയാകുന്നത്. നേരത്തെ യാമീന്‍ വീണ്ടും അധികാരത്തിലെത്തുമെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

30 വര്‍ഷത്തെ ഏകാധിപത്യഭരണത്തിന് അന്ത്യംകുറിച്ച് 2008ല്‍ ജനാധിപത്യരീതിയില്‍ അധികാരത്തിലെത്തിയ മുഹമ്മദ് നഷീദിനെ അട്ടിമറിച്ചാണ് 2012ല്‍ യാമീന്‍ ഭരണം ഏറ്റെടുത്തത്. തന്റെ നിലപാടുകളെ എതിര്‍ത്തവരെ ജയിലിലടയ്ക്കുകയും നാടുകടത്തുകയും ചെയ്ത യാമീന്റെ നീക്കങ്ങള്‍ മാലെദ്വീപില്‍ മാസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവച്ചിരുന്നു. 

സോലിഹിന്റെ വിജയത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ജയിലിലടച്ച പ്രതിപക്ഷ നേതാക്കളെ വിട്ടയക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം ഇന്ത്യയും മാലെദ്വീപും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍വീണു. മുന്‍ പ്രസിഡന്റ് നഷീദിനെ ഭീകരവാദ കേസില്‍ ഉള്‍പ്പെടുത്തിയാണ് 13 വര്‍ഷത്തേക്ക് തടവിലടച്ചത്. ജംഹോരി പാര്‍ടി നേതാവ് ഗാസിം ഇബ്രാഹിമിനെയും ജയിലിലടച്ചു. പിന്നീട് ഇരുവരും ചികിത്സയ്ക്കായി വിദേശത്തേക്ക് രക്ഷപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com