ഫെയ്‌സ്ബുക്കിലെ രണ്ടാമന്റെ അടുത്തേക്ക് പോകാന്‍ കാത്തിരിക്കുന്നു; ഇന്ത്യയിലേക്കുള്ള വരവറിയിച്ച് ട്രംപ്

ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഫെയ്‌സ്ബുക്കിലെ രണ്ടാമന്റെ അടുത്തേക്ക് പോകാന്‍ കാത്തിരിക്കുന്നു; ഇന്ത്യയിലേക്കുള്ള വരവറിയിച്ച് ട്രംപ്
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സന്ദര്‍ശനത്തിന് മുന്നോടിയായി ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം.

'ഫെയ്‌സ്ബുക്കില്‍ ഡൊണാള്‍ഡ് ട്രംപ് ഒന്നാം സ്ഥാനത്താണെന്ന് മാര്‍ക് സക്കര്‍ബര്‍ഗ് അടുത്തിടെ പറയുകയുണ്ടായി. വലിയ ബഹുമാനമായി ഞാന്‍ കരുതുന്നു....നമ്പര്‍ ടു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍, രണ്ടാഴ്ചക്കുള്ളില്‍ ഞാന്‍ ഇന്ത്യയിലേക്ക് പോകുകയാണ്. അതിനായി കാത്തിരിക്കുന്നു' ട്രംപ് ട്വീറ്റ് ചെയ്തു.

ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി ഈ മാസം 24നാണ് ട്രംപ് എത്തുക. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് നടത്തുന്നത്. യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായത്തിന് തുടക്കംകുറിക്കുമെന്നും ട്രംപും നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയെ എല്ലാവരും ഉറ്റുനോക്കുകയാണെന്നും യുഎസിന്റെ ഉത്തര, മധ്യേഷ്യാ ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് ജി വെല്‍സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുകയാണ്. ഗുജറാത്തില്‍ ചേരികള്‍ മതിലുകെട്ടി അടച്ച സര്‍ക്കാര്‍ നടപടി വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. ട്രംപിന്റെയും മോദിയുടെയും റോഡ് ഷോ കടന്നുപോകുന്ന വഴിയിലെ ചേരികളാണ് ഏഴടി പൊക്കമുള്ള മതിലുകെട്ടി അഹമ്മദാബാദ് നഗരസഭ അടച്ചത്. ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയരുകയാണ്.

അമേരിക്കയുമായി ഇന്ത്യ കാര്‍ഷിക കരാറില്‍ ഒപ്പിടുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ കര്‍ഷക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അരിയും പാലും ഉള്‍പ്പെടെയുള്ളവ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യാനുള്ള കരാറിലാണ് ഒപ്പിടാന്‍ പോകുന്നത്. കാര്‍ഷിക മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com