ഹൂസ്റ്റണ്‍: 2018ലെ സ്വാധീന ശേഷിയുള്ള 25 കൗമാരക്കാരുടെ ടൈം മാഗസിൻ പട്ടികയില്‍ മലയാളി പെൺകുട്ടി ഉള്‍പ്പെടെ മൂന്ന് ഇന്ത്യൻ വംശജര്‍ ഇടംപിടിച്ചു. യുകെയിൽ താമസിക്കുന്ന മലയാളി വേരുകളുള്ള ആമിക ജോർജ്, കാവ്യ കോപരപ്പ്, റിഷഭ് ജെയ്ൻ എന്നിവരാണു പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വംശജർ.
ഫ്രീ പിരീഡ്സ് ക്യാംപെയ്നിലൂടെ ലോക ശ്രദ്ധയാകർഷിച്ചാണ് ആമിക പട്ടികയിൽ ഇടം കണ്ടത്. സാനിറ്ററി നാപ്കിനുകളുടെ ചെലവ് താങ്ങാനാകാത്തവര്‍ക്കായി ചെയ്ത സഹായ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു ആമിക നിർണായക സ്വാധീനം സമൂഹത്തിലുണ്ടാക്കിയത്. സാനിറ്ററി നാപ്കിനുകളുടെ അമിത ചെലവ് താങ്ങാനാകാത്തതിനാൽ യുകെയിലെ സ്കൂൾ വിദ്യാർഥിനികൾക്ക് സ്ഥിരമായി ക്ലാസുകൾ നഷ്ടമാകുന്നത് മനസിലാക്കി 19കാരിയായ ആമിക നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
വിഷയം പരിഹരിക്കുന്നതിന് സർക്കാർ തയാറായിരുന്നില്ലെന്ന് ആമിക വ്യക്തമാക്കി. ഇതേത്തുടർന്നാണ് ഫ്രീ പിരീഡ്സ് ക്യാംപെയ്ൻ തുടങ്ങിയത്. 2,00,000 പേരുടെ ഒപ്പു ശേഖരിച്ച് ആമിക നടത്തിയ പ്രചാരണം ലക്ഷ്യം കണ്ടു. ഇതോടെ പ്രശ്ന പരിഹാരത്തിനായി സർക്കാർ ആദ്യമായി ഫണ്ട് അനുവദിച്ചു. കേരളത്തിലെ ഷീ പാഡ് പോലുള്ള പദ്ധതികളും ആമികയുടെ പ്രവർത്തനങ്ങളെ സ്വാധീനിച്ചു.
യുഎസിലെ ഒറിഗണിൽ താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് റിഷഭ് ജെയ്ൻ. പാൻക്രിയാറ്റിക് കാൻസർ ചികിത്സയിൽ ഡോക്ടർമാരെ സഹായിക്കുന്നതിന് സോഫ്റ്റ്‍വെയർ സാങ്കേതിക വിദ്യ അവതരിപ്പിച്ചതാണ് റിഷഭിനെ നേട്ടത്തിന് അർഹനാക്കിയത്.
ബ്രെയിൻ കാൻസർ രോഗികളുടെ കോശപരിശോധന നടത്തുന്നതിനുള്ള കംപ്യൂട്ടർ സംവിധാനമാണ് കാവ്യ കോപരപ്പ് വികസിപ്പിച്ചത്. 18 കാരിയായ കാവ്യ ഹാർവഡ് സർവകലാശാല വിദ്യാർഥിനിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates