

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഐഎസ് ഭീകരാക്രമണങ്ങളില്‍ മുന്‍ കരുതല്‍ നടപടിയെടുത്തില്ലെന്നാരോപിച്ച് പൊലീസ് മേധാവിയേയും മുന്‍ പ്രതിരോധ സെക്രട്ടറിയെയും അറസ്റ്റ് ചെയ്തു. 258 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം തടയുന്നതില്‍ ഇരുവരും പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്‍സ്പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര, മുന്‍ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ എന്നിവരെ ലങ്കൻ പൊലീസ് അറസ്റ്റ് ചെയ്തത്.
സുരക്ഷാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുന്നതില്‍ പരാജയപ്പെടുന്നത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് മേധാവി അടക്കമുള്ളവരെ അറസ്റ്റു ചെയ്തത്.
ചികിത്സയില്‍ കഴിയവെയാണ് രണ്ട് ഉന്നതരെയും അറസ്റ്റു ചെയ്തിട്ടുള്ളത്. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്താമെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തെ തുടര്‍ന്നാണ് അറസ്റ്റെന്നാണ് സൂചന. സുരക്ഷാ വീഴ്ചയില്‍ പങ്കുള്ള മറ്റ് ഒൻപത് പൊലീസുകാരുടെ വിവരങ്ങള്‍ കൂടി അറ്റോര്‍ണി ജനറല്‍ ആക്ടിങ് പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഇവരുടെ കുറ്റകരമായ അനാസ്ഥ നിരവധി പേരുടെ ജീവന്‍ പൊലിയുന്നതിന് കാരണമായെന്ന് അധികൃതര്‍ പറഞ്ഞു.
ശ്രീലങ്കയില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ ഇന്‍റലിജന്‍റ്സ് വൃത്തങ്ങള്‍ ശ്രീലങ്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ടത്ര നടപടികള്‍ എടുത്തില്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ വിമര്‍ശനമുന്നയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
