

കെയ്റോ: മുന്‍ ഈജിപ്ത് പ്രസിഡന്റും മുസ്‍ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സി അന്തരിച്ചു. പട്ടാള ഭരണകൂടത്തിന്റെ തടവിലുള്ള മുര്‍സിയെ കോടതിയില്‍ വിചാരണക്കായി ഹാജരാക്കിയിരുന്നു. കോടതി നടപടികൾക്കിടെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 67 വയസായിരുന്നു.
പശ്ചിമേഷ്യയില്‍ സംഭവിച്ച മുല്ലപ്പൂ വിപ്ലവാന്തരം ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണാധികാരിയാണ് മുര്‍സി. ചുമതലയേറ്റ് ഒരു വര്‍ഷത്തിനു ശേഷമുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ സൈന്യം അധികാരത്തില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. 2013 ജൂലൈ നാലിനാണ് മുർസിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി തടവിലാക്കിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തിയെന്ന് ആരോപിച്ച് പട്ടാള ഭരണത്തിന് കീഴില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി തടവ് ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയാണ് മുര്‍സി.
ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും ഇഖ്‌വാനുൽ മുസ്‌ലിമൂന് കീഴിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാർട്ടിയുടെ ചെയർമാനും ഈജിപ്റ്റിന്റെ മുൻ രാഷ്ട്രപതിയുമായിരുന്നു മുര്‍സി. ഈജിപ്തിൽ അറബ് വിപ്ലവാനന്തരം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് പാർട്ടിയെ പ്രതിനിധീകരിച്ച സ്ഥാനാർഥി മുഹമ്മദ് മുർസിയായിരുന്നു. 2012 ജൂൺ 24 ന് മുഹമ്മദ് മുർസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു.
1951 ആഗസ്ററ് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുർസിയുടെ ജനനം. കൈറോ സർവകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുർസി 1982ൽ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്ന് വർഷം പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1985ൽ ജന്മനാട്ടിലേക്ക് മടങ്ങിയ ശേഷമാണ് മുർസി ബ്രദർഹുഡ് നേതൃത്വവുമായി അടുക്കുന്നതും പ്രസ്ഥാനത്തിൽ സജീവമാകുന്നതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates