

ലണ്ടൻ: തൊണ്ണൂറ്റിയേഴാം വയസിൽ ഫിലിപ്പ് രാജകുമാരൻ ഓടിച്ച ലാൻഡ് റോവർ കാർ നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തിലേക്ക് ഇരച്ചുകയറിയതും തലകുത്തിമറിഞ്ഞ് അദ്ദേഹം പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടതും കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. അപകടം നടന്ന സ്ഥലത്തെത്തിയ പൊലീസ് രാജ്ഞിയുടെ ഭർത്താവായിട്ടും അപകടത്തിൽപെട്ട രാജകുമാരനെ ബ്രത്ത് അനാലസീസിന് വിധേയമാക്കിയതും വലിയ വാർത്തയായി. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാൻ നടത്തുന്ന ഈ ടെസ്റ്റ് അപകട സ്ഥലത്ത് എത്തിയാൽ പൊലീസ് ആദ്യം ചെയ്യുന്ന നടപടികളിലൊന്നാണ്. ബ്രിട്ടനിൽ ഇത് കർശനമാണ്.
രാജകുമാരനായിട്ടും അതിന്റെ പരിഗണന നൽകാതെ നിയമാനുസൃതമായ നടപടി സ്വീകരിച്ച പൊലീസിന്റെ നടപടി വലിയ അഭിനന്ദമാണ് നേടിയത്. ഇപ്പോഴിതാ സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ച ഫിലിപ്പ് രാജകുമാരന് മുന്നറിയിപ്പു നൽകി പൊലീസ് ഒരിക്കൽക്കൂടി കൈയടി നേടുകയാണ്.
അപകടത്തിൽപ്പെട്ട ലാൻഡ് റോവറിനു പകരം ലഭിച്ച മറ്റൊരു ലാൻഡ് റോവർ കാറിലാണ് ഫിലിപ് രാജകുമാരൻ സീറ്റ് ബൽറ്റ് ധരിക്കാതെ ഡ്രൈവ് ചെയ്തത്. നോർഫോക്സിനു സമീപം സാന്റിഗ്രാമിലെ എസ്റ്റേറ്റിനു സമീപത്തു കൂടി അദ്ദേഹം പോകുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഈ തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള ഉപദേശവും മുന്നറിയിപ്പും രാജകുമാരന് നൽകിയതായി നോർഫോക്സ് പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates