ഹൈഡ്രോക്‌സിക്ലോറോക്വീന്‍ മതി; കോവിഡ് മുക്തനാവുമെന്ന് ബ്രസീല്‍ പ്രസിഡന്റ്; മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാസ്‌ക് മാറ്റി പ്രകടനം

ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ഉപയോഗം കാരണം തന്റെ പനി കുറവുണ്ടെന്നാണ് ബ്രസീല്‍ പ്രസിഡന്റിന്റെ അവകാശവാദം.
ഹൈഡ്രോക്‌സിക്ലോറോക്വീന്‍ മതി; കോവിഡ് മുക്തനാവുമെന്ന് ബ്രസീല്‍ പ്രസിഡന്റ്; മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാസ്‌ക് മാറ്റി പ്രകടനം
Updated on
1 min read

താന്‍ കോവിഡ് 19 രോഗത്തില്‍ നിന്ന് അതിവേഗം സുഖംപ്രാപിക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോ. കോവിഡ് 19നെ പ്രതിരോധിക്കുന്നതില്‍ സംശയത്തിന്റെ മുനയിലുള്ള ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഉപയോഗിച്ച് രോഗത്തില്‍ നിന്ന് രക്ഷപ്പെടുമെന്നാണ് ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്. നാലുതവണ കോവിഡ് ടെസ്റ്റ് നടത്തിയ ഇദ്ദേഹത്തിന് ചൊവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. 

ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ഉപയോഗം കാരണം തന്റെ പനി കുറവുണ്ടെന്നാണ് ബ്രസീല്‍ പ്രസിഡന്റിന്റെ അവകാശവാദം. തനിക്ക് കുഴപ്പമില്ലെന്ന് കാണിക്കാന്‍ മാസ്‌ക് മാറ്റി മുഖം വ്യക്തമാക്കുകയും ചെയ്തു. 

'എനിക്ക് ഒരു കുഴപ്പവുമില്ല. എനിക്കിതുവഴി നടക്കണമെന്നുണ്ട്, പക്ഷേ മെഡിക്കല്‍ മുന്നറിയിപ്പുകള്‍ കാരണം ഇപ്പോള്‍ സാധ്യമല്ല'- ബോല്‍സൊനാരോ പറഞ്ഞു. 

ഹൈഡ്രോക്‌സിക്ലോറോക്വിന്റെ മൂന്നാമത്തെ ഡോസ് കഴിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം ഇദ്ദേഹം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. 

കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളില്‍ അമേരിക്കയ്ക്ക് പുറകിലായി രണ്ടാംസ്ഥാനത്താണ് ബ്രസീലിന്റെ സ്ഥാനം. 1,674,655പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 66,868പേര്‍ മരിച്ചു. 

രോഗവ്യാപനത്തിന്റെ ഒരുഘട്ടത്തിലുംം ഫലപ്രദമായ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ ബോല്‍സൊനാരോ തയ്യാറായിരുന്നില്ല. രോഗവ്യാപനം അതിരൂക്ഷമായി നില്‍ക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമെന്ന് പറഞ്ഞാണ് ഇദ്ദേഹം ലോക്ക്ഡൗണ്‍ പിന്‍വലിച്ചത്. കോവിഡ് ഒരു ചെറിയ പനി മാത്രമാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. പൊതുവേദികളില്‍ മാസ്‌ക് ധരിക്കാതെ എത്തിയ പ്രസിഡന്റ് ഒരു അത്‌ലറ്റായ തന്റെ കായിക ക്ഷമത തന്നെ കോവിഡില്‍ നിന്ന് രക്ഷിക്കുമെന്നും പറഞ്ഞിരുന്നു. 

രോഗവ്യാപനത്തിന്റെ തോത് പെരുപ്പിച്ച് കാണിക്കുകയാണ് എന്നാണ് ബോല്‍സൊനാരോയെ പിന്തുണയ്ക്കുന്നവരും പറയുന്നത്. എന്നാല്‍ തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റിന്റെ നടപടികള്‍ക്ക് എതിരെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ബ്രസീലില്‍ വലിയ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com