

മരിച്ചുപോകാനുറച്ച്
തന്നെയാണ്
ആ കുഞ്ഞുങ്ങള്‍
പിറവിയെടുത്തത്.
മരണത്തെക്കുറിച്ചുള്ള
കഥകളാണ്
അവര്‍ക്കായമ്മമാര്‍
മുലപ്പാലിനോടൊപ്പം
ചുരത്തിക്കൊടുത്തത്.
യുദ്ധവെറി ബാക്കിവച്ച
പ്രേതനഗരത്തില്‍
മരണത്തോടൊപ്പം
കുട്ടികള്‍ പിച്ചവച്ചു.
കരിഞ്ഞ
മനുഷ്യ
മാംസത്തിന്റെയും
പടര്‍ന്നൊലിച്ച
ചോരയുടെയും
മണം
കുടുങ്ങിക്കിടന്ന
കെട്ടിടങ്ങളില്‍
മരണത്തിനും
ജീവിതത്തിനുമിടയില്‍
കുട്ടികള്‍
ഒളിച്ചുകളിച്ചു.
പണ്ടെങ്ങോ
മരിച്ചു മണ്ണോടു
ചേര്‍ന്നവരുടെ
എല്ലിന്‍ കഷ്ണങ്ങള്‍
പെറുക്കിക്കൂട്ടി
അവര്‍
കളിവീടുകളുണ്ടാക്കി.
സ്‌ഫോടനത്തില്‍
ചിതറിപ്പോയവരുടെ
കൈകാലുകളും
അവയവങ്ങളും
ചേര്‍ത്ത്
പുതിയ പുതിയ
മനുഷ്യരെയുണ്ടാക്കി
രസിച്ചു.
ചത്ത് തുരുമ്പെടുത്ത
തോക്കുകള്‍
തലയ്ക്ക് നേരെ
ചൂണ്ടി,
പൊടുന്നനെ വെടിയേറ്റ്
വീണു.
കുറച്ച് നേരത്തിനപ്പുറം
മരണത്തെ തോല്‍പ്പിച്ച
വീറോടെ
ചാടി എഴുന്നേറ്റ് കുലുങ്ങി
ചിരിച്ചു.
മരണം
കളിക്കൂട്ടുകാരനെപ്പോലെ
കുട്ടികളോടൊപ്പം
ചുമലില്‍
കയ്യിട്ട് നടന്നു.
ഭും.
ഒരു മിസൈല്‍
തീ തുപ്പിക്കൊണ്ട്
കുട്ടികള്‍ക്കിടയിലേക്ക്
ചീറി.
അവര്‍
പേടിച്ചില്ല,
നിലവിളിച്ചില്ല,
തിരിഞ്ഞോടിയില്ല.
മരിച്ചുവീഴാന്‍
അവരെന്നേ
പരിശീലനം
ചെയ്തിരിക്കുന്നു.
മരിച്ചു വീഴാന്‍
അവരെന്നേ
തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു.
ചുവന്നു ചിതറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates