

ഇന്നലത്തെ
പകൽമയക്കത്തിലെൻ്റെ
പുരവാതിലിലാരോ
മുട്ടി വിളിച്ചു.
വാതിൽ തുറന്നപ്പോൾ
മഞ്ഞ് പുതച്ച ഉദ്യാനത്തിലെ
ഒരു പൂവ്
എൻ്റെ കണ്ണുകളെ
അതിൻ്റെ മൃദു ദലങ്ങളിൽ
കോർത്ത് നിർത്തി!
മിഴിയോരങ്ങളും
കരവല്ലരികളുമിളക്കി,
പരിമളം പരത്തി,
ഒരു ലാസൃനർത്തകിയായ്
അതെൻ്റെ പ്രജ്ഞയെ ഭ്രമിപ്പിച്ചു;
പരാഗങ്ങൾ പാറിച്ച്
എന്നിലജ്ഞാതമേതോ
പുളകങ്ങൾ തീർത്തു,
പിന്നെ ഒന്നല്ലൊരായിരം
ശലഭങ്ങളായ് വന്നെൻ്റെ
മുറ്റത്ത് വർണ്ണമാരി നിറച്ചു.
ആ മഴ കണ്ടു ഞാനാനന്ദ
കുളിരു കൊണ്ടു.
മയക്കം വിട്ടുണർന്നപ്പോളൊരു
പുള്ളിമാൻ കുഞ്ഞ്
എന്നുള്ളത്തിൽ
തുള്ളിക്കളിക്കുന്നു;
മഞ്ഞലിഞ്ഞൊരു സ്ഫടിക
കുഞ്ഞരുവിയുടെ
കളകളം ഒഴുകി വരുന്നു;
ഒരു കുയിലെൻ്റെ ഉള്ളിലെ
ചില്ലയിലിരുന്ന് പാടിയ
തേനൂറും പാട്ടിൻ്റെ പല്ലവിക്ക്
ഏതോ ഒരു കുരുന്നനുപല്ലവി
കേൾക്കുന്നു;
എന്നിലാകെ കുതൂഹലമേറുന്നു.!
എൻ്റെ ഉള്ളിലൊരു
സന്ദേഹമൂറുന്നു!
ഓമലേ..കവിതക്കുരുന്നേ..
എൻ്റെ വാതിലിൽ മുട്ടിയതിന്നലെ
നീയായിരുന്നുവോ?!
malayalam poem, literature
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates