പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത ‘തനിയാവർത്തനം’ (ലോഹിതദാസിന് )

iLLUSTRATION
ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Updated on

മാങ്ങാരെ ശിവക്ഷേത്ര

പ്പൂരപ്പറമ്പ് രാത്രിയിൽ

ആന്റോ പാലയൂർ സൗണ്ട്

പ്രൊജക്ടർ, സിനിമ

യാൾക്കൂട്ടം ഉറക്കത്തിൻ

വീർപ്പടക്കി, വ്രതശ്രദ്ധ

വിരിച്ചിട്ട പൂഴിമണ്ണ്.

മുളങ്കമ്പിൽ തിരശ്ശീല

വെളിച്ചത്തെ ചലിപ്പിക്കും

ശബ്ദ ഭാഷണചാതുരി

നിഴൽ പലനിറം ചിന്നി

ഇരുൾമഞ്ഞിൻ ചിത്രശാല

മഞ്ഞലുവത്തുണ്ട് തിന്ന്

കെട്ടറ്റ്യൂബിന്നോരത്ത്

നിന്ന് കണ്ട ചലച്ചിത്രം

കക്കി ഗദ്ഗദബാല്യത്തിൽ

ആൾക്കൂട്ടം ഭ്രാന്തെടുത്ത്

മാഷെയോങ്ങിയെറിയുന്നു...

സംശയത്തിൻ കണ്ണ്,

ചുറ്റുംപേപിടിച്ച നടപ്പാത

ഭൂത പാരമ്പര്യബാധ

ഊതിവിട്ട മകുടിയിൽ

ആഞ്ഞുകൊത്താന

ടുക്കുന്നു, മാഷതൊന്നു

മറിയാതെ...

നൂല് വിട്ടാൽ പട്ടമെങ്ങ്

കുട്ടികൾ കാലബോധത്തിൽ

ഇഷ്ടവാക്കിൽ മിഴിക്കവേ

ഭ്രാന്തം കാറ്റലച്ചെത്തി

ക്ലാസ്സിനുള്ളിൽ കലമ്പുന്നു.

ബാലൻമാഷ്‌ക്ക് പ്രാന്തെന്ന

ഏറ്റുചൊല്ലൽ വിഷച്ചോറായ്

അമ്മയൂട്ടി ഇരുട്ടത്ത്

കിടക്കുന്നു, മഞ്ഞലുവത്തുണ്ട്

മൊത്തം കണ്ണുനീരിൽ ചവർക്കുന്നു...

കാഴ്ചവിട്ട് തിരശ്ശീല

മടങ്ങുന്നു, കൺനിറയെ

കടയുന്നു, തനിയാവർത്തനം

തന്നെയുള്ളിലേറ്റ സങ്കടങ്ങൾ,

റീലു മൊത്തം റിയൽ സീനായ്

ഇന്നുമാരോപിച്ച ഭ്രാന്തിൻ

ചേലു കാണാനാള് ചുറ്റും.

ഒ.ടി.ടി കാലമെത്തി

മുതിർന്നു കാഴ്ചയിൽ ഞാനും

ഇനിയാവർത്തിക്കുമോ,

തനിയെയാൾക്കൂട്ടം തന്നൊരാപടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com