Image of Rekha
രേഖ ആര്‍ താങ്കള്‍ സമകാലിക മലയാളം വാരിക

രേഖ ആർ. താങ്കൾ എഴുതിയ കവിത തലചതഞ്ഞ ഗൗളിച്ചാവ്

Published on

വെട്ടം കണ്ടിഴഞ്ഞും

പറന്നുപറ്റുന്ന ഈയാംപാറ്റയ്ക്ക്

നാവു നീട്ടിയും രസിക്കെ

ഒരിക്കലകപ്പെട്ടവർ,

അടഞ്ഞുപോയ വാതിൽപ്പടികളിൽ പലതിലും

തലചതഞ്ഞ ഗൗളിച്ചാവുകൾ.

നുരയ്ക്കുന്ന പുഴുക്കൾ

പുറത്തേക്ക് വമിക്കുന്ന നാറ്റം.

താഴെ

പിടയ്ക്കുന്ന വാൽജീവിതങ്ങൾ.

മൂക്കുപൊത്തി

മുറിച്ചുകടക്കുന്നവർ

കരക്കമ്പിയിൽ കെട്ടിഞാന്ന്

കാരണത്തിലേക്ക്.

കുഴയുന്ന നാവിനാൽ

ജീവിതം കുഴയ്ക്കുന്ന അച്ഛൻ.

അതിമർദം ക്രമീകരിക്കാൻ നോസിൽ പോരാതെയൊരുനാൾ

പൊട്ടിത്തെറിക്കുന്ന അമ്മ.

‘നോ’എന്ന വാക്കില്ലാത്ത ശബ്ദകോശങ്ങൾ.

വിരൽത്തുമ്പിലെ ഡാർക്കിൽ

ഉദ്ധരിച്ചു നിൽക്കുന്ന

ആൽഫമെയിൽ ലിംഗങ്ങൾ

ചെറുതിനെ കൊറിക്കുന്ന വലുതുകൾ

സ്‌ക്രീനിൽനിന്ന്

തെറിക്കുന്ന ചോരത്തുള്ളി.

ചുറ്റിനും കുബേർകുഞ്ചിപോലെ

ഇരുന്നാടുന്ന തലയോട്ടികൾ.

കൊടിനിറത്താൽ

ചരമശുശ്രൂഷചെയ്ത്

വാഴ്ത്തപ്പെടുന്ന തെറ്റുകൾ.

ക്യു നിൽക്കാതെ,

തല്ല് കൊള്ളാതെ,

കടയിൽ പോന്നത്രപോലും

കാത്തിരിപ്പറിയാതെ,

വീട്ടിലിരുന്ന് സ്വന്തമാക്കിയ

ആഗ്രഹങ്ങൾ.

ഇവയോരോന്നും പെറ്റുപെറ്റ്

നാവില്ലാതെ

കോമ്പല്ലുകൾ മാത്രമുള്ള

പുതുജീവിയായി രൂപാന്തരം.

സ്നേഹത്തുള്ളികളുടെ

വഴുവഴുപ്പിൽ

പണ്ട് കോമ്പല്ലുകൾ

കൊഴിഞ്ഞുപോയിരുന്നത്രേ.

ഇന്നതില്ല.

ചിമ്മിത്തുറക്കുന്ന

ആദ്യവെട്ടം മുതൽ

തിരുമ്മിയടയ്ക്കുന്ന

അവസാന ഷട്ടർ വരെ

വെളിച്ചത്തിനെത്രനിറങ്ങൾ!

വിവിധമണങ്ങൾ

ഒത്തിരി രുചികൾ

പല ഒച്ചകൾ.

ആദ്യം കുളിർപ്പിക്കുന്ന ചിലത്

പിന്നെ പൊള്ളിക്കുന്നു.

എല്ലാറ്റിലും

പുതുക്കിപ്പുതുക്കി

തിരിച്ചറിയാതാവുന്നു.

ഒടുവിൽ

തല ചതഞ്ഞ് നാറുമ്പോൾ മാത്രം

കാരണം തേടിയിട്ടെന്തിന്?

illustration
ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com