

ഒരായുഷ്‌കാലം ശേഷം
ശവപ്പെട്ടി തുറന്നു കാണുമ്പോള്‍
മേക്കപ്പിനു ചെലവാക്കിയ
തുക മുതല്‍
അവസാനം ഓമനിച്ച
ചുണ്ടുകള്‍വരെ ഓര്‍മവന്നു
അത്ഭുതങ്ങളൊന്നും സംഭവിക്കാത്ത
അസ്ഥികളും തലയോടുമായ്
വിസ്തരിച്ചു കിടക്കുന്നു
മറ്റൊന്നും അവിടെ ഇല്ല
ഇരുട്ട് വേണ്ടത്ര ഉണ്ടെങ്കിലും
സവാരിക്കുള്ള രാത്രി ആയിട്ടില്ല
ഓരിയുടെ സൗണ്ട് ട്രാക്ക്
ഓണായിട്ടില്ല
ഭയത്തിന്റെ പക്ഷി
വളരുന്നതേയുള്ളൂ
ആര്‍ച്ചുകളും കൊട്ടാരവും പണിയാന്‍
ആര്‍ട്ടിസ്റ്റ് സുജാതനെ ഏല്പിച്ചിട്ടുണ്ടെങ്കിലും
അളവെടുത്തു കഴിഞ്ഞിട്ടില്ല
പുകമഞ്ഞിനും
പാഴ്‌വഴിക്കും ഉള്ള കോണ്‍ട്രാക്റ്റ്
പാസായി വരുന്നതേയുള്ളൂ
പരമ്പരാഗതമായി ധരിക്കാറുള്ള കോട്ട്
വാടകയ്ക്ക് പറഞ്ഞിട്ടുണ്ട്
ഇവയെല്ലാം ഒത്തുവരുമ്പോള്‍
ബെല്ലടിക്കാന്‍
വര്‍ക്കി മകന്‍
പൗലോ ഇന്തിയാസ്
ഇക്കാറസിനെ ഏല്പിച്ചിട്ടുണ്ട്
ആവുമ്പോള്‍ ആവട്ടെ
കോറസിന് ആവശ്യമായ ആളുകള്‍ വേണം
ഇടവേളകളില്‍ ഫ്യൂസ് ഊരാന്‍
ലൈന്‍മാനോടു പറയണം
ഇതാണ് ശവപ്പെട്ടിയില്‍നിന്നും അറിയിച്ചത്
ഓരോ ചലനവും
ഓരോ ആവര്‍ത്തനങ്ങളായതുകൊണ്ട്
ഓര്‍ത്തെടുക്കാന്‍ കഴിയുന്നവര്‍ക്ക്
എളുപ്പമാണെങ്കിലും
നെടുംപുരയ്ക്കല്‍ കാമിനിക്ക്
അവശേഷിപ്പുകളായിട്ടാണ് തോന്നിയത്
എന്തിനാണ് അയാള്‍ വീട്ടിലേക്കു കയറിവന്നത്?
എന്റെ മുറിയിലേക്കു കടന്നുവന്നത്?
ഒരിക്കല്‍ അയാള്‍ തിരസ്കൃതനായിരുന്നു
ഞാന്‍ തിരസ്കൃതയും
എങ്കിലും എന്നോടൊപ്പം കഴിയാന്‍
ആളുകളുണ്ട്
ഇനിയും ഒരു വിസ്മയത്താല്‍
ഞെട്ടിക്കാന്‍
നിങ്ങള്‍ ഒരു *കിന്‍സിയല്ലാത്തിടത്തോളം കാലം
---
ലോകസിനിമയിലെ ക്ലാസിക് കഥാപാത്രമായ നോസ്‌ഫെരാതുവിനെ (രക്തരക്ഷസ്) കേരളീയ പശ്ചാത്തലത്തില്‍ ആവിഷ്കരിക്കാനുള്ള ശ്രമമാണ് ഈ കവിത. നമ്മള്‍ മരണാനന്തര ചടങ്ങുകള്‍പോലും സിനിമാസെറ്റുപോലെ കാണാന്‍ തുടങ്ങിയിരിക്കുന്നു എന്നുകൂടി സൂചിപ്പിക്കുന്നു. 1979-ലെ വെണര്‍ ഹെര്‍സോഗ് സിനിമയായ ‘നോസ്‌ഫെരാതു ദ വാം പയറില്‍’ രക്ഷരക്ഷസ്സായി അഭിനയിച്ച ക്ലോസ് കിന്‍സിയെപ്പോലെ വിസ്മയിപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് തന്റെ ലോകത്തേയ്ക്ക് എന്തിനാണ് പ്രവേശനം നല്‍കേണ്ടത് എന്ന ചോദ്യവും ഉന്നയിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates