

1980ലാണ് ജന്തര്‍ മന്തറിന്റെ പരിസരത്തുള്ള ഒരു വിരോധാഭാസം എന്റെ കണ്ണില്‍ പതിഞ്ഞത്. അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ദിരാ ഗാന്ധിയെ പുറത്താക്കിയ ജനതാ പാര്‍ട്ടി, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റൊരു ഇന്ദിരാ തരംഗത്തില്‍ തൂത്തെറിയപ്പെട്ടു. ആ തോല്‍വിയുടെ നിശ്ശബ്ദത ഏറ്റവും വ്യക്തമായി കാണാനായത് ജന്തര്‍ മന്തറിലായിരുന്നു, കാരണം അന്ന് ജനത പാര്‍ട്ടിയുടെ ആസ്ഥാനം അവിടെയായിരുന്നു. ഇന്ന് ജനതാ പാര്‍ട്ടി ഇല്ലെങ്കിലും ആ കെട്ടിടം ഇപ്പോഴും നിലനില്‍ക്കുന്നു: ലുട്ട്യന്‍സ് ഡല്‍ഹിയിലെ ബ്രിട്ടീഷ് കാലത്തെ ഒരു ബംഗ്ലാവ്. 2026-ലെ കോടതിവിധികളിലും അതേ രൂപത്തില്‍ പരാമര്‍ശിക്കപ്പെട്ട ഈ കെട്ടിടം, രാഷ്ട്രീയങ്ങള്‍ മാറിയാലും ചുവരുകള്‍ മാറാത്തതിന്റെ തെളിവാണ്.
വിരോധാഭാസം അതില്‍ അവസാനിക്കുന്നില്ല. ഒരുകാലത്ത് അവിഭക്ത കോണ്‍ഗ്രസിന്റെ ആസ്ഥാനമായിരുന്ന ഇത്, 1969-ലെ പിളര്‍പ്പിന് ശേഷം കോണ്‍ഗ്രസ് ഓര്‍ഗനൈസേഷന്‍ കൈവശംവെച്ചു; 1977-ല്‍ അത് ജനതാ പാര്‍ട്ടിയില്‍ ലയിച്ചതോടെ കെട്ടിടവും പുതിയ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി. പാര്‍ട്ടികളും പേരുകളും പതാകകളും മാറിയെങ്കിലും കെട്ടിടം മാറിയില്ല, ഡല്‍ഹിയിലെ ചില കെട്ടിടങ്ങള്‍ മനുഷ്യരെക്കാള്‍ കൂടുതല്‍ രാഷ്ട്രീയം കണ്ടിട്ടുണ്ടെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍.
ഇന്ന് ജന്തര്‍ മന്തറിന്റെ മുഖം മാറിയിരിക്കുന്നു. ഇത് ഇനി തോല്‍വിയുടെയും നിരാശയുടെയും സ്ഥലം അല്ല, ജന്‍ Zയുടെ ക്രോധത്തിന്റെ അരങ്ങാണ്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ തുടങ്ങിയ വിദ്യാര്‍ഥി പ്രതിഷേധം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യം കടന്ന്, തങ്ങളെ പരാജയപ്പെടുത്തിയെന്നു അവര്‍ വിശ്വസിക്കുന്ന ഒരു വ്യവസ്ഥയോടുള്ള ആഴത്തിലുള്ള അവിശ്വാസമായി വളര്‍ന്നു.
അണ്ണാ ഹസാരെയുടെ നിരാഹാരസമരത്തിന് മുമ്പ് തന്നെ ജന്തര്‍ മന്തര്‍ മന്ദഗതിയിലുള്ള പരാതികളുടെ ഭൂമിയായിരുന്നു: ചുവപ്പുകൊടികള്‍ക്കു കീഴില്‍ ചെറിയ പന്തലുകള്‍, കുറച്ച് ആളുകള്‍, കേള്‍ക്കുന്നവര്‍ കുറവായ പ്രസംഗങ്ങള്‍. കേരള ഹൗസിലേക്കോ ജനപഥിലേക്കോ പോകുന്നവര്‍ക്ക് അവരെ കടന്നുപോകുന്നത് പ്രസക്തിയില്ലായ്മയിലൂടെ നടക്കുന്നതുപോലെ തോന്നുമായിരുന്നു.
ഹസാരെയുടെ സമരത്തിന് മുമ്പ് ഗുല്‍മോഹര്‍ പാര്‍ക്കിലെ ഒരു മുതിര്‍ന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ അതിന്റെ രൂപരേഖ ചര്‍ച്ചചെയ്യപ്പെട്ടു. യുപിഎ സര്‍ക്കാരിന്റെ കാലത്ത്, സമരത്തിന് പിന്തുണ നല്‍കുന്നത് ബിജെപിക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിന്റെ ഗതി പലപ്പോഴും പാര്‍ട്ടികളെയും കണക്കുകൂട്ടലുകളെയും കടന്നുപോകുന്നു.
എങ്ങനെ ജന്തര്‍ മന്തര്‍ ഒരു പ്രതിഷേധവേദി മാത്രമല്ലാതായി; അത് അരവിന്ദ് കെജ്രിവാള്‍ എന്ന രാഷ്ട്രീയ നേതാവിന്റെ ഉദയസ്ഥാനമായി മാറി. റിപ്പോര്‍ട്ടര്‍മാര്‍ അവരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം പാര്‍ലമെന്റ് സ്ട്രീറ്റിലൂടെ ജന്തര്‍ മന്തറിലേക്കുള്ള യാത്രകളില്‍ ചെലവഴിച്ചു. ഒരു കൈയില്‍ നോട്ട്ബുക്ക്, കഴുത്തില്‍ പ്രസ് കാര്‍ഡ്. എഡിറ്റര്‍മാരും സര്‍ക്കാരുകളും കാമറകളും മാറി, ഡെഡ്ലൈനുകള്‍ ചുരുങ്ങിയെങ്കിലും അസൈന്‍മെന്റ് മാറിയില്ല: ''ജന്തര്‍ മന്തറിലേക്കു പോ.'' പിന്നീട് എന്തിനാണെന്നു പോലും ചോദിക്കാതെ അവര്‍ പോകാന്‍ തുടങ്ങി.
ഇന്ത്യയിലെ ഏതെങ്കിലും ഭാഗത്ത് ആരംഭിച്ച ഒരു പ്രതിഷേധം ദേശീയ ശ്രദ്ധ നേടണമെങ്കില്‍ അതിന്റെ വഴി ഒടുവില്‍ ജന്തര്‍ മന്തറിലേക്കായിരുന്നു. അവിടെ ചില ദിവസങ്ങള്‍ ചെലവഴിക്കാതെ ഒരു പരാതിക്കും അംഗീകാരം ലഭിക്കില്ലെന്ന വിശ്വാസം ജനങ്ങളില്‍ ഉറച്ചിരുന്നു.
ജന്തര്‍ മന്തറിന് സ്വതന്ത്രമായൊരു വിപ്ലവമുഖമില്ലായിരുന്നു. ഒരുവശത്ത് ജയ്‌സിങ് പണിത ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രത്തില്‍ വിനോദസഞ്ചാരികള്‍ ഗ്രഹങ്ങളുടെ സഞ്ചാരം അളക്കുന്ന ഉപകരണങ്ങള്‍ കാണുമ്പോള്‍, അതില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയിരുന്ന് സാധാരണ ഇന്ത്യക്കാര്‍ മറ്റൊരു ചലനം അളക്കുകയായിരുന്നു.സര്‍ക്കാരുകളുടെത്, ഒരിക്കലും ഗ്രഹങ്ങളുടെ സഞ്ചാരത്തെപ്പോലെ കൃത്യമല്ലാത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യവസായദുരന്തങ്ങളിലൊന്നിനെക്കുറിച്ചല്ല, വീട്ടുജോലിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് തോന്നും.
മറ്റൊരു സത്യം മനസ്സിലായത്, നീതിയും വാര്‍ത്തകളുടെ കലണ്ടര്‍ അനുസരിച്ചാണ് സഞ്ചരിക്കുന്നത്.
അണ്ണാ ഹസാരെ അവിടെ എതുന്നതിന് മുമ്പും ഞാന്‍ നിരവധി സത്യഗ്രഹങ്ങള്‍ കണ്ടിട്ടുണ്ട്. ഇന്നും പലതും ഓര്‍മയിലുണ്ട്.
ഒരു ഉത്സവത്തിന്റെ മുഖംമൂടി ധരിച്ച ജനകീയ കലാപം. കയ്യില്‍ ദേശീയപതാകയുമായി സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍. ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് നേരെ എത്തിയ ഡോക്ടര്‍മാര്‍. കുട്ടികളുമായി കുടുംബങ്ങള്‍. കഴുത്തില്‍ ഇപ്പോഴും കമ്പനിയുടെ ഐഡി കാര്‍ഡ് തൂങ്ങിയ കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍. ജീവിതത്തില്‍ ഒരു രാഷ്ട്രീയ റാലിയിലും പങ്കെടുത്തിട്ടില്ലാത്ത കോളജ് വിദ്യാര്‍ഥികള്‍. ഇന്ത്യന്‍ മധ്യവര്‍ഗം ആദ്യമായി തെരുവ് കണ്ടെത്തുകയായിരുന്നു. അവിടെ നിന്നിരുന്ന ഒരു യുവ സോഫ്റ്റ്വെയര്‍ എന്‍ജിനീയറോട് ഞാന്‍ ചോദിച്ചു. എന്തിനാണ് ഇവിടെ വന്നത്?''
അഴിമതി എല്ലാവരെയും ബാധിക്കുന്നു.''
''ഇതിന് മുമ്പ് ഏതെങ്കിലും സമരത്തില്‍ പങ്കെടുത്തിട്ടുണ്ടോ?''
''വീട്ടുകാര്‍ എന്നെ വീട്ടില്‍ നിന്ന് പുറത്താക്കുമായിരുന്നു.''
''അപ്പോള്‍ ഇപ്പോള്‍ എന്തുകൊണ്ട്?''
''ഇത് രാഷ്ട്രീയം അല്ല.''
അരികില്‍ നിന്നിരുന്ന ഒരു മനുഷ്യന്‍ പൊട്ടിച്ചിരിച്ചു.
''സുഹൃത്തേ,'' അദ്ദേഹം പറഞ്ഞു, ''അധികാരത്തെ ചോദ്യം ചെയ്യുന്ന എല്ലാം രാഷ്ട്രീയമാണ്.''
യുവാവ് തലകുലുക്കി. അല്ല. ഇത് വ്യത്യസ്തമാണ്.''
''ഓരോ തലമുറയും അതുതന്നെയാണ് പറയുന്നത്.''
ഇരുവരും പരസ്പരം സമ്മതിച്ചില്ല.
ചരിത്രം ഒരിക്കലും തര്‍ക്കങ്ങള്‍ക്ക് ഉടനടി വിധി പറയാറില്ല. ഇന്ന് വീണ്ടും ജന്തര്‍ മന്തറിന്റെ ചരിത്രത്തില്‍ മറ്റൊരു അധ്യായം എഴുതപ്പെടുകയാണ്. ലക്ഷക്കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങിയിരിക്കുന്നു. ഒരു സര്‍ക്കാരിന്റെ പതിവായ അതിജീവനതന്ത്രങ്ങളെ പോലും അസ്വസ്ഥമാക്കുന്നത്ര വലിയൊരു യുവജനപ്രക്ഷോഭം. എന്നാല്‍ ഈ ലേഖനം കോക്രോച്ച് ജനതാ പാര്‍ട്ടിയെക്കുറിച്ചോ യുവാക്കളുടെ ക്രോധത്തെക്കുറിച്ചോ അല്ല.
അത് മാധ്യമങ്ങളെക്കുറിച്ചാണ്.
പ്രത്യേകിച്ച് ടെലിവിഷന്‍ മാധ്യമങ്ങളെക്കുറിച്ച്.
അവര്‍ ''ഗോദി മീഡിയ'' എന്നു വിളിക്കുന്ന മാധ്യമങ്ങളെക്കുറിച്ച്.
ജന്തര്‍ മന്തറില്‍ നിന്ന് നടന്നെത്താവുന്ന ദൂരത്തിലാണ് മോഹന്‍ സിങ് പ്ലേസ്. പുറത്തുനിന്നു നോക്കിയാല്‍ അത് തുന്നല്‍ക്കടകളുടെ ഒരു നിര മാത്രമാണ്. ഒരു രാത്രി കൊണ്ടു തന്നെ വിലകൂടിയ വിദേശ ബ്രാന്‍ഡിന്റെ സ്യൂട്ട് പോലെ തോന്നിക്കുന്ന വസ്ത്രം തുന്നിത്തരാമെന്ന് അവകാശപ്പെടുന്ന ടെയ്ലര്‍മാര്‍. അതേ കെട്ടിടത്തിലാണ് ഇന്ത്യന്‍ കോഫി ഹൗസും. പക്ഷേ ഡല്‍ഹിയെ അറിഞ്ഞവര്‍ക്ക് അവിടത്തെ ആകര്‍ഷണം ഒരിക്കലും കാപ്പിയായിരുന്നില്ല. അത് ഡല്‍ഹിയുടെ അനൗപചാരിക സ്വീകരണമുറിയായിരുന്നു.
എഴുപതുകളിലും എണ്‍പതുകളിലും സമീപത്തെ പത്ര ഓഫീസുകളില്‍ നിന്നിറങ്ങിയ മാധ്യമപ്രവര്‍ത്തകരും ജെഎന്‍യു വിദ്യാര്‍ഥികളും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും നാടകപ്രവര്‍ത്തകരും സിവില്‍ സര്‍വന്റുമാരും രാഷ്ട്രീയക്കാരും കവികളും എഴുത്തുകാരാകാന്‍ സ്വപ്നം കണ്ട യുവാക്കളും ഒടുവില്‍ എത്തിച്ചേരുന്നത് അവിടെയായിരുന്നു.
ഒരു കപ്പ് കാപ്പിയുടെ വിലകൊണ്ട് ഒരു മധ്യാഹ്നം മുഴുവന്‍ വാങ്ങാനാകുമായിരുന്നു.
മാര്‍ക്‌സിനെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍. മണ്ഡല്‍ കമ്മിഷനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍.
അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഓര്‍മ്മകള്‍. പഞ്ചാബും കശ്മീരും ക്രിക്കറ്റും പുതിയ മന്ത്രിസഭാ പുനഃസംഘടനയും. വിഷയങ്ങള്‍ക്ക് ഒരിക്കലും ക്ഷാമമുണ്ടായിരുന്നില്ല. അവിടെ മാധ്യമപ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരായിരുന്നു. ഇരുപത്തൊന്നുകാരായ അവതാരകരല്ല. പഠിക്കാതെ ചോദ്യം ചോദിക്കുന്ന ടെലിവിഷന്‍ മുഖങ്ങളല്ല. സ്റ്റുഡിയോയില്‍ അധികാരത്തെ പ്രസാദിപ്പിക്കാന്‍ മാത്രം ഇരിക്കുന്ന ശബ്ദങ്ങളുമല്ല.
ഈ ആഴ്ച ജന്തര്‍ മന്തറില്‍ നിന്ന് മോഹന്‍ സിങ് പ്ലേസിലേക്കും അതിനപ്പുറത്തേക്കും നീണ്ട റോഡും നടപ്പാതകളും യുവാക്കളുടെ സമുദ്രത്തില്‍ മുങ്ങിക്കിടന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും അതേ വഴിയിലൂടെ നടന്നാല്‍ മറ്റൊരു വികാരമായിരുന്നു കൂടെയുണ്ടായിരുന്നത്. മങ്ങിപ്പോകുന്ന സോഷ്യലിസത്തോടുള്ള ഒരു വിഷാദം. കട്ട്‌ലറ്റിന്റെയും കാപ്പിയുടെയും മണം കലര്‍ന്ന രാഷ്ട്രീയസംഭാഷണങ്ങള്‍. അവയെല്ലാം ആ റോഡിന്റെ ഓര്‍മ്മയില്‍ ഇപ്പോഴും ഉണ്ടാകും. പക്ഷേ ഇന്ന് പ്രതിഷേധത്തിനിടയില്‍ ആട്ടിയോടിക്കപ്പെട്ട ടെലിവിഷന്‍ സംഘങ്ങളിലെ പലര്‍ക്കും, അവര്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് ഏതാനും ചുവടുകള്‍ മാത്രം അകലെയുണ്ടായിരുന്ന ആ സ്മൃതികളുടെ ശേഖരത്തെക്കുറിച്ച് പോലും അറിവുണ്ടാകില്ല. അതാണ് ഏറ്റവും ദുഃഖകരമായ മാറ്റം. ഒരുകാലത്ത് പാണ്ഡിത്യം, സത്യനിഷ്ഠ, ബൗദ്ധികത, വായന, സംശയം ഇവയെല്ലാം ഒരുമിച്ച് ഓര്‍മിപ്പിച്ചിരുന്ന ഒരു തൊഴില്‍ ഇന്ന് അധിക്ഷേപത്തിന്റെ പര്യായമായി മാറിയിരിക്കുന്നു. ഞാന്‍ പറയുന്നത് മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചാണ്.
അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരകാലത്ത് മാധ്യമങ്ങളെ ജനങ്ങള്‍ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ സഹയോദ്ധാക്കളായാണ് കണ്ടിരുന്നത്. ഇന്ന് ജന്തര്‍ മന്തറില്‍, മൈക്രോഫോണുകളുമായി ഓടുന്ന റിപ്പോര്‍ട്ടര്‍മാരെയും കാമറ ചുമന്ന മാധ്യമപ്രവര്‍ത്തകരെയും രോഷാകുലരായ യുവാക്കള്‍ ആട്ടിയോടിക്കുന്നത് കണ്ടുനില്‍ക്കുമ്പോള്‍, വിശ്വാസത്തിന്റെ ലോകം എത്രമാത്രം മാറിപ്പോയെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഈ വിരോധാഭാസം മറ്റാരെക്കാളും നന്നായി ആസ്വദിക്കുക ജനാധിപത്യത്തിന്റെ ആ പ്രേതങ്ങളായിരിക്കും. ഒരുകാലത്ത് ജനതാ പാര്‍ട്ടിയുടെ ആസ്ഥാനമായിരുന്ന ആ പഴയ കെട്ടിടത്തിന്റെ ഇടനാഴികളില്‍ ഇന്നും ചിരിച്ചും കരഞ്ഞും അലഞ്ഞുതിരിയുന്ന പ്രേതങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates