കൊളംബോ: ഈസ്റ്റർ ദിനത്തിൽ കൊളംബോയിലുണ്ടായ സ്‌ഫോടനങ്ങളില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. ലോകാഷിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചത്. ഇവരെക്കൂടാതെ ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പി എസ് റസീനയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതുവരെ 207 പേര്‍ കൊല്ലപ്പെട്ടതായും 450 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും ശ്രീലങ്കന്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സ്ഫോടനത്തിൽ പങ്കുള്ളതായി സംശയിക്കുന്ന ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. സമൂഹമാധ്യമങ്ങൾക്കും 12 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖ ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായാണ് ചാവേർ സ്ഫോടനങ്ങൾ നടന്നത്. പ്രാദേശിക സമയം രാവിലെ 8.45 ഓടെയാണ് ആറ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. 35 വിദേശികൾ അടക്കം 185 പേർ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ.
ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയെ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ അപലപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ