കൊളംബോ; ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനപരമ്പരയെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് കിട്ടിയിട്ടും തടയാതിരുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ വിമര്‍ശനം രൂക്ഷമാവുകയാണ്. അതിനിടെ തെളിവില്ലാതിരുന്നതിനാലാണ് ചാവേറുകളെ മുന്‍കൂര്‍ കസ്റ്റഡിയിലെടുക്കാതിരുന്നത് എന്നാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറയുന്നത്. ചാവേറുകളില്‍ പലരും ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നെന്നും മതിയായ തെളിവുകള്‍ ഇവര്‍ക്കെതിരേ ഇല്ലാതിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ചാവേറുകളായവരില്‍ ഭൂരിഭാഗവും സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവരും ഉന്നത വിദ്യാഭ്യാസം നേടിയവരുമാണെന്നത് അതിശയിപ്പിക്കുന്നതാണെന്നും വിക്രമസിംഗെ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ 70 പേരെ അറസ്റ്റ് ചെയ്തതായി റുവാന്‍ ഗുണശേഖര പറഞ്ഞു. ഭീകരവാദം, ഗൂഢാലോചന എന്നീ സംശയങ്ങളുടെ പേരിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും ചാവേറായവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്.
ക്രിസ്റ്റ്യന്‍ പള്ളി ഉള്‍പ്പടെ വിവിധ സ്ഥലങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 359ല്‍ ഏറെ പേരാണ് കൊല്ലപ്പെടത്. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലോകത്തെ ആറു രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളുടെ സഹായമുണ്ടാകുമെന്നു ശ്രീലങ്കന്‍ പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. ുകെയിലെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ്, യുഎസിലെ എഫ്ബിഐ, ന്യൂസീലന്‍ഡ് പൊലീസ്, ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്, ഡാനിഷ് പൊലീസ്, ഡച്ച് പൊലീസ് എന്നിവരാണ് അന്വേഷണത്തില്‍ ശ്രീലങ്കയെ സഹായിക്കുക. ഇന്റര്‍പോളിന്റെ സഹായവും ഉണ്ടായിരിക്കും.
സ്‌ഫോടന പരമ്പരയ്ക്കു പിന്നാലെ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ താല്‍ക്കാലികമായി അടച്ചു. വ്യാഴാഴ്ച മുതല്‍ പള്ളികളില്‍ ആരാധന ഉണ്ടായിരിക്കില്ലെന്നു സഭാ അധ്യക്ഷന്മാര്‍ അറിയിച്ചു. സുരക്ഷ കാരണങ്ങളാലാണ് നടപടിയെന്നു സര്‍ക്കാര്‍ വിശദീകരിച്ചു. ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത്തിന്റെയും കൊളംബോയിലെ ബിഷപ് ഹൗസിന്റെയും സുരക്ഷ വര്‍ധിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ