വാഷിങ്ടൻ: മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ-11 ചാന്ദ്ര ദൗത്യത്തിലെ കമാൻഡ് മൊഡ്യൂളിന്റെ പൈലറ്റായിരുന്ന അമേരിക്കൻ ബഹിരാകാശ സഞ്ചാരി മൈക്കൽ കോളിൻസ് (90) അന്തരിച്ചു. ബുധനാഴ്ചയായിരുന്നു അന്ത്യം. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം.
നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ നടന്നപ്പോൾ കമാൻഡ് മൊഡ്യൂൾ പൈലറ്റായിരുന്ന കോളിൻസ് മൈലുൾക്കപ്പുറം ചന്ദ്രനെ വലം വയ്ക്കുകയായിരുന്നു. 1969 ജൂലൈ 20നാണ് മൂവർ സംഘം ചന്ദ്രനിൽ എത്തിയത്.
സൈനിക ഉദ്യോഗസ്ഥന്റെ മകനായി ഇറ്റലിയിലെ റോമിൽ 1930 ഒക്ടോബർ 31നാണ് കോളിൻസിന്റെ ജനനം. അച്ഛന് പിന്നാലെ കോളിൻസും സൈന്യത്തിൽ ചർന്നു. പറക്കലിനോടുള്ള താത്പര്യം പിന്നീട് അദ്ദേഹത്തെ വ്യോമസേനയിൽ എത്തിച്ചു. 1963 ൽ നാസയുടെ ഭാഗമായി.
ചന്ദ്രനിൽ കാലുകുത്തിയില്ലെന്ന പേരിൽ ആംസ്ട്രോങിനോളവും ആൽഡ്രിനോളവും കോളിൻസ് പ്രശസ്തനായില്ല. അതുകൊണ്ടു തന്നെ മറക്കപ്പെട്ട ബഹിരാകാശ യാത്രികൻ എന്നും അദ്ദേഹത്തിന് വിളിപ്പേരുണ്ട്. രണ്ട് തവണയാണ് കോളിൻസ് ബഹിരാകാശ യാത്ര നടത്തിയത്. ജെമിനി 10 ദൗത്യത്തിലായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് അപ്പോളോ 11ലും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ