കീവ്: റഷ്യന്‍ അധിനിവേശം മയമില്ലാതെ തുടരുകയാണ് യുക്രൈനില്‍. നിരവധി സാധാരണക്കാരാണ് റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ മരിച്ചു വീഴുന്നത്. നിരവധി പേര്‍ അഭായര്‍ത്ഥികളായി മാറി.
തങ്ങള്‍ ഏത് നിമിഷവും കൊല്ലപ്പെടാം എന്ന ഭീതിയില്‍ ഇപ്പോഴും പലരും രാജ്യത്ത് തന്നെ തുടരുന്നുണ്ട്. അത്തരം ആളുകള്‍ തങ്ങളുടെ കുഞ്ഞുങ്ങളെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി ചെയ്യുന്ന ഒരു കാര്യം ഹൃദയഭേദകമായി മാറുകയാണ്.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയായ അനസ്താസിയ ലപറ്റിന പങ്കിട്ട ഒരു ചിത്രമാണ് നൊമ്പരമായി മാറുന്നത്. യുക്രൈനിലെ അമ്മമാരായ സ്ത്രീകളാണ് തങ്ങള്‍ ഏത് നിമിഷവും മരിച്ചു പോകുമെന്ന ആശങ്കയില്‍ ജീവിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ തങ്ങളുടെ മക്കള്‍ അതിജീവിക്കണമെന്ന് അവര്‍ അതിയായി ആഗ്രഹിക്കുന്നു.
കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനായി അവരുടെ ശരീരത്തിന്റെ പിന്നില്‍ തങ്ങളുടെ കുടുംബാംഗങ്ങളില്‍ ചിലരുടെ ഫോണ്‍ നമ്പര്‍ കുറിച്ചിടുകയാണ് ഇപ്പോള്‍ യുക്രൈനിലെ അമ്മമാര്‍. കുട്ടിയുടെ പേരും ജനിച്ച വര്‍ഷവും കുട്ടിയെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബന്ധുക്കളുടെ ഫോണ്‍ നമ്പറുകളുമാണ് അമ്മമാര്‍ കുഞ്ഞുങ്ങളുടെ ശരീരത്തിന് പുറത്ത് എഴുതി വയ്ക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അനസ്താസിയ ചിത്രം പങ്കിട്ടിരിക്കുന്നത്. ഒരു സമൂഹം ഇത്തരത്തിലുള്ള നിസഹായത നേരിടുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കയിലും ചര്‍ച്ചയിലുമാണെന്നും അനസ്താസിയ വിമര്‍ശിക്കുന്നു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ