'എന്തൊക്കെ പറഞ്ഞാലും അയാള്‍ എന്റെ പിതാവാണ്. ഒരിക്കലും ഒരു നല്ല അച്ഛനായിരുന്നില്ല. നല്ല മുഷ്യനാകാന്‍ അവസരം ലഭിക്കുന്നതിന് മുന്‍പേ മരിച്ചു' - നിരവധി സ്ത്രീകളെ അടിമകളാക്കി വര്‍ഷങ്ങളോളം ക്രൂരമായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ലണ്ടനിലെ ജയിലില്‍ കഴിയവെ മരിച്ച മലയാളിയായ അരവിന്ദന്‍ ബാലകൃഷ്ണന്റെ മകള്‍ കാറ്റി മോര്‍ഗന്റെ വാക്കുകള്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു കാറ്റി.
'കൊല്ലം മയ്യനാടാണ് അദ്ദേഹം ജനിച്ചത്. എട്ടുവയസ്സായിരുന്നപ്പോള്‍ സിംഗപ്പൂരില്‍ സൈനികനായി ജോലി ചെയ്യുന്ന അച്ഛന്റെ അടുത്തത്തേക്ക് അമ്മയുടെ കൂടെപ്പോയി. പിന്നീട് കേരളത്തിലേക്ക് വന്നിട്ടില്ല'-കാറ്റി പറയുന്നു.
'കോമ്രേഡ് ബാല' എന്നാണ് അരവിന്ദന്‍ ബാലകൃഷ്ണന്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. താന്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് ആണെന്നും അതീന്ദ്രീയ ജാലമുണ്ടെന്നും ഇയാള്‍ അനുയായികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. മകളെ അടക്കം നിരവധി പേരെ അടിമകളാക്കി പീഡിപ്പിച്ചു എന്ന കേസിലാണ് ലണ്ടന്‍ കോടതി അരവിന്ദന്‍ ബാലകൃഷ്ണനെ 23 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. ഏപ്രില്‍ എട്ടിന് അരവിന്ദന്‍ മരിച്ചു.
ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫി വിദ്യാര്‍ത്ഥിയാണ് കാറ്റി. 2013ലാണ് അരവിന്ദന്റെ കയ്യില്‍ നിന്നും കാറ്റി രക്ഷപ്പെടുന്നത്. 30 വര്‍ഷത്തോളം നീണ്ടുനിന്ന പീഡനത്തിന്റെ വിവരങ്ങള്‍ കാറ്റിയില്‍ നിന്നാണ് പുറംലോകം കൂടുതല്‍ അറിഞ്ഞത്. അരവിന്ദന്റെ മകളാണ് താനെന്ന് വെളിപ്പെടുത്താതെയാണ് ആദ്യ നാളുകളില്‍ കഴിഞ്ഞിരുന്നതെന്ന് കാറ്റി പറയുന്നു. അരവിന്ദന്‍ ബാലകൃഷ്ണന്റെ ഭാര്യ സിയാന്‍ ഡേവിസ് ദുരൂഹ സാഹചര്യത്തില്‍ വീണു മരിക്കുകയായിരുന്നു. അരവിന്ദന്റെ സംഘത്തിലെ പ്രധാനിയായിരുന്നു സിയാന്‍. ഇവരെയും ഇയാള്‍ നിരന്തരം ക്രൂരമായി പീഡിപ്പിക്കുമായിരുന്നു.
'വര്‍ക്കേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്സിസം-ലെനിനിസം മാവോ സെദുങ് തോട്ട്' എന്ന പേരില്‍ അരവിന്ദന്‍ രഹസ്യ മാവോയിസ്റ്റ് കമ്യൂണ്‍ രൂപീകരിച്ചിരുന്നു. തനിക്കും മാവോയ്ക്കും മാത്രമെ ആഗോള ഏകാധിപത്യ വ്യവസ്ഥ സൃഷ്ടിച്ചു ലോകത്തെ രക്ഷിക്കാനാകൂവെന്ന് ഇയാള്‍ അനുയായികളെ വിശ്വസിപ്പിച്ചിരുന്നു. സൗത്ത് ലണ്ടനിലെ വീട്ടില്‍ മൂന്നു പതിറ്റാണ്ടോളം ഇയാള്‍ വനിതാ അനുയായികളെ തടവിലിടുകയും പീഡിപ്പിക്കുകയും ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത മാക്രിപ്പറ്റങ്ങള്‍; വിഷുക്കൈനീട്ട വിവാദത്തില്‍ സുരേഷ് ഗോപി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates