കീവ്: യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെയായി റഷ്യ 203 ആക്രമണങ്ങൾ നടത്തിയെന്ന് യുക്രൈൻ. ചെർണോബിൽ ആണവ കേന്ദ്രത്തിനു സമീപം രൂക്ഷമായ ഏറ്റുമുട്ടലാണെന്നു വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ടു ചെയ്തു. യുക്രൈനിലെ 11 വ്യോമ താവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങൾ റഷ്യ തകർത്തു.
14 പേരുമായി വന്ന യുക്രൈൻ സൈനിക വിമാനം തലസ്ഥാനമായ കീവിന്റെ തെക്ക് ഭാഗത്ത് തകർന്നുവീണു. സുമി, കാർക്കീവ്, കെർസൺ, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളത്തിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്.
റഷ്യൻ ആക്രമണത്തിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു. യുദ്ധസാഹചര്യത്തിൽ ജനങ്ങൾ ബങ്കറുകളിലേക്കു മാറുകയാണ്. യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നു പലായനം തുടരുകയാണ്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ യുദ്ധ പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കകം യുക്രൈനിലെ വ്യോമത്താവളങ്ങളും പ്രതിരോധ സംവിധാനങ്ങളും നിർവീര്യമാക്കിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രൈനിലെ വ്യോമത്താവളങ്ങളിൽ ഏർപ്പെടുത്തിയ ആക്രമണ–പ്രതിരോധ സംവിധാനങ്ങളെല്ലാം തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. യുദ്ധം പ്രഖ്യാപിച്ചു നടത്തിയ പ്രസ്താവനയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രതിരോധത്തിന് യുക്രൈൻ സൈന്യം മുതിരരുതെന്നും ആയുധം വച്ച് കീഴടങ്ങണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
പുടിന്റെ ഈ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ യുക്രൈൻ തലസ്ഥാനമായി കീവിൽ റഷ്യ ആക്രമണം തുടങ്ങിയതായി വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. യുക്രൈൻ തലസ്ഥാനമായ കീവിൽ തുടർ സ്‌ഫോടനങ്ങൾ ഉണ്ടായി. ആറ് റഷ്യൻ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ലുഹാൻസ്കിൽ വെടിവച്ചിട്ടതായി യുക്രൈൻ സൈന്യവും അവകാശപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates