റിയോ ഡി ജനീറോ: ബ്രസീലിൽ വിനോദ സഞ്ചാര കേന്ദ്രത്തിലെ വെള്ളച്ചാട്ടത്തിന് സമീപത്തെ കൂറ്റൻ പാറ ബോട്ടുകൾക്ക് മുകളിലേക്ക് പൊട്ടിവീണ് ഏഴ് പേർ മരിച്ചു. തെക്കു കിഴക്കൻ ബ്രസീലിലെ കാപിറ്റോളിയോ കന്യോൻസ് പ്രദേശത്തെ ഫുർണാസ് തടാകത്തിലാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേരെ കണാതായി. ഒൻപത് പേർക്ക് പരിക്കേറ്റു.
വെള്ളച്ചാട്ടവും ചെങ്കുത്തായ പാറക്കെട്ടും കാണാനാണ് വിനോദ സഞ്ചാരികൾ ഫുർനാസ് തടാകത്തിൽ എത്താറുള്ളത്. ബോട്ടുകളിൽ ഇതു രണ്ടും ആസ്വദിക്കുന്നതിനിടെയാണ് കൂറ്റൻ പാറ ഇവർക്ക് മുകളിലേയ്ക്ക് പൊട്ടിവീണത്.
നേരത്തെ പാറയിൽ നിന്ന് കല്ലുകൾ പൊട്ടിവീഴുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് വിനോദ സഞ്ചാരികൾ മുന്നറിയിപ്പായി വിളിച്ചു പറയുന്നുണ്ടെങ്കിലും പലരും അത് കാര്യമാക്കാതെ പാറക്കെട്ടിന് സമീപത്ത് തന്നെ നിൽക്കുകയായിരുന്നു. ഇവരാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ പെയ്യുകയാണ്. ഇതാണ് പാറ ഇടിഞ്ഞുവീഴാൻ കാരണമായതെന്നാണ് കരുതുന്നത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ