ഇസ്ലാമാബാദ്: പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വധിക്കാന്‍ പദ്ധതി ഒരുങ്ങുന്നതായി അഭ്യൂഹം. അഭ്യൂഹം പരന്നതിനു പിന്നാലെ ഇസ്ലാമബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടം ചേരുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. സുരക്ഷാ ഏജന്‍സികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ഇസ്ലാമബാദ് പൊലീസ് വ്യക്തമാക്കി.
ഇമ്രാന്‍ ഖാന്‍ സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബാനി ഗാലാ മേഖലയിലും പരിസര പ്രദേശത്തും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ഇസ്ലാമബാദിലെ പ്രധാനപ്പെട്ട ജനവാസ കേന്ദ്രങ്ങളിലൊന്നാണ് ബാനി ഗാല. ഇമ്രാന്‍ ഖാന്റെ സന്ദർശന പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിക്കുകയും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ബാനി ഗാലാ മേഖലയിലേക്കുള്ള സന്ദര്‍ശനം സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും ഇതുവരെയും ഇസ്ലാമബാദ് പൊലീസിന് ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇസ്ലാമബാദ് പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. നിയമാനുസൃതമായ എല്ലാ സുരക്ഷയും ഇസ്ലാമബാദ് പൊലീസ് ഇമ്രാന് നല്‍കുമെന്നും അദ്ദേഹത്തിന്റെ സുരക്ഷാ സംഘങ്ങളില്‍ നിന്ന് തിരിച്ചുള്ള സഹകരണം പ്രതീക്ഷിക്കുന്നതായും പൊലീസ് പറഞ്ഞു.
അതിനിടെ, ഇമ്രാന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദ്ദേഹത്തിന്റെ അനന്തരവന്‍ ഹസ്സന്‍ നിയാസി മുന്നറിയിപ്പ് നൽകി. പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) അധ്യക്ഷന്‍ കൂടിയായ ഇമ്രാന് എന്തെങ്കിലും സംഭവിച്ചാല്‍ അത് പാകിസ്ഥാന് എതിരായ ആക്രമണമായി കണക്കാക്കും. ആക്രമണോത്സുക പ്രതികരണമായിരിക്കും ഉണ്ടാവുകയെന്നും ആക്രമണം നടത്തിയവര്‍ പശ്ചാത്തപിക്കേണ്ടി വരുമന്നും നിയാസി പ്രതികരിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ