ന്യൂയോര്‍ക്ക്: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് വിധേയനാകുനെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍. ഈ സാഹചര്യത്തില്‍ ഭരണച്ചുമതല റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി നികോളായ് പട്രുഷേവിന് നല്‍കിയതായി ന്യൂയോര്‍ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ വിദേശ രഹസ്യാന്വേഷണ സേന മുന്‍ ലഫ്റ്റനന്റ് നടത്തുന്ന ടെലഗ്രാം ചാനലിനെ ഉദ്ധരിച്ചാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുടിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ, പുടിന്റെ രൂപത്തില്‍ വന്ന മാറ്റങ്ങളും പൊതു സ്ഥലത്തെ പെരുമാറ്റവും ചൂണ്ടിക്കാണിച്ച്, അമേരിക്കന്‍ മാധ്യമങ്ങള്‍ അദ്ദേഹം രോഗബാധിതനാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, പെന്റഗണ്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. വാര്‍ത്ത സ്ഥിരീകരിക്കാന്‍ തക്കതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് നിക്കോളായ് പട്രുഷേവുമായി പുടിന്‍ രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ച നടത്തിയിരുന്നു. ഇത് ആരോഗ്യസ്ഥിതിയെ കുറിച്ചുള്ളതാണെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നത്.
'സര്‍ക്കാരിലെ ഏറ്റവും വിശ്വസ്തനായാണ് നിക്കോളായിയെ പുടിന്‍ കാണുന്നത്. തന്റെ ആരോഗ്യം വഷളാകുകയാണെങ്കില്‍, രാജ്യത്തിന്റെ നിയന്ത്രണം താല്‍ക്കാലികമായി പട്രുഷേവിന് നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു'- റിപ്പോര്‍ട്ട് പറയുന്നു.
'പട്രുഷേവ് പുടിനെക്കാള്‍ അപകടകാരിയാണ്. കൂടുതല്‍ തന്ത്രശാലിയാണ്. പുടിനെക്കാള്‍ കൂടുതല്‍ വഞ്ചനകള്‍ കാണിക്കുന്നയാളാണ്.'-ടെലഗ്രാം ചാനലിലൂടെ റഷ്യന്‍ വിദേശ രഹസ്യാന്വേഷണ സേന മുന്‍ ലഫ്റ്റനന്റ് വെളിപ്പെടുത്തിയയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ പട്രുഷേവിന്റെ കൈകളിലേക്ക് റഷ്യയുടെ നിയന്ത്രണം എത്തുമെന്നാണ് ടെലഗ്രാം ചാനല്‍ സൂപിപ്പിക്കുന്നത്.
പുടിനെപ്പോലെ തന്നെ, പട്രുഷേവും സോവിയറ്റ് രഹസ്യാന്വേഷണ വിഭാഗമായിരുന്ന കെജിബിയില്‍ നിന്ന് എത്തിയ ആളാണ്. പട്രുഷേവ് പതിവില്ലാതെ ഇന്റര്‍വ്യു നല്‍കിയും അമേരിക്കയെയും യുക്രൈനിനെയും കടന്നാക്രമിച്ചതും ഈ സ്ഥാനമാറ്റത്തിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം 47,196 കിലോ മീറ്റര്‍ വേഗത; ഭൂമിയെ ലക്ഷ്യമാക്കി ചിന്നഗ്രഹം; ഭീഷണിയെന്ന് നാസ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ