കഠ്മണ്ഡു: നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്നുവീണ നിലയില്‍ കണ്ടെത്തി. 22 യാത്രക്കാരുമായി പറന്നുയര്‍ന്ന താര എയര്‍ വിമാനത്തിന്റെ അവശിഷ്ടം മുസ്തങ്ങിലെ കോവാങ് ഗ്രാമത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരില്‍ നാലു ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.
ഇന്ന് രാവിലെയാണ് വിമാനം കാണാതായത്. നേപ്പാള്‍ നഗരമായ പോഖാരയില്‍ നിന്ന് ജോംസോമിലേക്ക് യാത്ര പുറപ്പെട്ട വിമാനവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഉടനെ തന്നെ വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചിരുന്നു. ലാംചെ നദിക്ക് സമീപമാണ് നാട്ടുകാര്‍ വിമാനം കണ്ടെത്തിയത്. സൈന്യം സ്ഥലത്തേയ്ക്ക് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് രാവിലെ 9.55നാണ് സംഭവം. വിമാനം കണ്ടെത്തുന്നതിന് ഹെലികോപ്റ്റര്‍ അടക്കമുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ ആരംഭിച്ചത്. ജോംസോമിന്റെ ആകാശത്താണ് അവസാനമായി വിമാനം കണ്ടത്. ദൗലാഗിരി കൊടുമുടി ലക്ഷ്യമാക്കി തിരിഞ്ഞതിന് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടിറ്റി മേഖലയില്‍ വിമാനം തകര്‍ന്നുവീണിരിക്കാമെന്നാണ് തുടക്കത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചതായും പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ