സോൾ: ദക്ഷിണ കൊറിയയിലെ സോളിൽ ഹലോവീൻ ആഘോഷങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 149 ആയി. ഇറ്റാവോയിലെ ഇടുങ്ങിയ തെരുവിലാണ് ആഘോഷങ്ങൾക്കിടെ ദാരുണ സംഭവം ഉണ്ടായത്. തിരക്കിൽപ്പെട്ട് ശ്വാസ തടസവും, ഹൃദയാഘാതവും ഉണ്ടായാണ് പലരും മരിച്ചത്.
നൂറോളം പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതിൽ പലരുടേയും നില ഗുരുതരമാണ്. ഇതോടെ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യമായി മാസ്ക് ഇല്ലാതെ ആഘോഷങ്ങൾക്കായി ഒത്തുകൂടിയതായിരുന്നു ആളുകൾ ഇവിടെ.
തെരുവിൽ പലരും വീണു കിടക്കുന്നതും ചിലർ സിപിആർ നൽകാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് എമർജൻസി ഉദ്യോഗസ്ഥർക്ക് നിരവധി സഹായാഭ്യർത്ഥനകളാണ് വരുന്നതെന്ന് അധികൃതർ വെളിപ്പെടുത്തി.
നഗരത്തിലെ പ്രസിദ്ധ പാർട്ടി കേന്ദ്രങ്ങളിൽ ഒന്നായ ഹാമിൽട്ടൻ ഹോട്ടലിന് സമീപമായിരുന്നു ജനക്കൂട്ടം. ഒരു ഭാഗത്ത് നിന്നു ആളുകൾ തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടങ്ങളിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
പരിക്കേറ്റവർക്ക് ദ്രുതഗതിയിലുള്ള ചികിത്സ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും ഉത്സവ സ്ഥലങ്ങളുടെ സുരക്ഷ സംബന്ധിച്ച് അവലോകനം നടത്തണമെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ദുരന്ത നിവാരണ, മെഡിക്കൽ സഹായ സംഘങ്ങളെയും സമീപത്തെ ആശുപത്രികളിൽ കിടക്കകൾ ഉടൻ സജ്ജീകരിക്കാനും അദ്ദേഹം ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ