ന്യൂയോർക്ക്: ഇയാൻ ചുഴലിക്കാറ്റിൽ അമേരിക്കയിൽ വൻ നാശനഷ്ടം. തെക്കു പടിഞ്ഞാറൻ ഫ്ലോറിഡയിലാണ് ചുഴലിക്കാറ്റും മിന്നൽ പ്രളയവും കനത്ത നാശം വിതച്ചത്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി പേർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വൈദ്യുതി ബന്ധം പാടെ തകർന്നതോടെ പ്രദേശം മണിക്കൂറുകളോളം ഇരുട്ടിലായി.
അമേരിക്കയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ബുധനാഴ്ച രാത്രി വീശിയടിച്ചത്. ഫ്ലോറിഡ പെനിൻസുലയിലാണ് കാറ്റിന്റെ പ്രഭവ കേന്ദ്രം. പിന്നീട് ഇതു മറ്റിടങ്ങളിലേക്ക് വ്യാപിച്ചു. മിന്നൽ പ്രളയവും ജനത്തെ വലച്ചു.
മിന്നൽ പ്രളയത്തെ തുടർന്ന് ഫ്ലോറിഡയിലെ ഒരു ആശുപത്രിയിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തിൽ വെള്ളം കയറിയതോടെ രോഗികളെ ഒഴിപ്പിച്ചു. ചുഴലിക്കാറ്റിൽ ആശുപത്രി മേൽക്കൂരയുടെ ഒരു ഭാഗവും പറന്നു പോയി. ഐസിയുവിലടക്കം വെള്ളം കയറിയതോടെ വെന്റിലേറ്ററിലുള്ള രോഗികളെ പോലും ഒഴിപ്പിക്കേണ്ടി വന്നു.
ചുഴലിക്കാറ്റിനെ തുടർന്ന് പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. ഫ്ലോറിഡയിൽ വൈദ്യുതി ബന്ധം താറുമാറായതിനെ തുടർന്ന് 20 ലക്ഷം വീടുകളും സ്ഥാപനങ്ങളുമടക്കം ഇരുട്ടിലായി. മൂന്ന് കൗണ്ടികളിലെ ഏതാണ്ട് എല്ലാ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതിയില്ലാത്ത സ്ഥിതിയാണ്.
ചില കൗണ്ടികളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സൗത്ത് കരോലിന, നോർത്ത് കരോലിന, ജോർജിയ, വിർജീനിയ എന്നിവിടങ്ങളിലെ ഗവർണർമാരെല്ലാം മുൻകൂട്ടി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ