ഒട്ടവ: അനധികൃതമായി കാനഡയിൽ നിന്നും അമേരിക്കയിലേക്ക് പുഴ മുറിച്ച് കടക്കുന്നതിനിടെ ഇന്ത്യക്കാരനടക്കം എട്ട് പേർ മരിച്ചു. കാനഡ-യുഎസ് അതിർത്തിയിലെ സെന്റ്. ലോറെൻസ് പുഴയ്ക്ക് സമീപം ചതുപ്പിൽ മറിഞ്ഞ നിലയിൽ കാണപ്പെട്ട ബോട്ടിന് തൊട്ടടുത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബോട്ടിൽ നിന്നും റൊമാനിയൻ കുടുംബത്തിലെ കുഞ്ഞിന്റെ പാസ്പോർട്ട് കിട്ടിയിരുന്നു. കുഞ്ഞിനായുള്ള തെരച്ചിലിലാണ് പൊലീസ് ഇപ്പോൾ.
മരിച്ചവരിൽ ആറ് പേർ രണ്ട് കുടുംബങ്ങളിൽ നിന്നുള്ളവരാണെന്ന് ഡെപ്യൂട്ടി പൊലീസ് മേധാവി ലീ-ആൻ ഒബ്രിയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മരിച്ചവരിൽ ഒരാള്‍ റൊമാനിയിൽ നിന്നുള്ളതും മറ്റൊരാൾ ഇന്ത്യൻ പൗരനുമാണെന്നാണ് റിപ്പോർട്ട്. എല്ലാവരും കാനഡയില്‍ നിന്നും യുഎസിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരാണെന്ന് പൊലീസ് വ്യക്തിമാക്കി.
'മൃതദേഹങ്ങളില്‍ നിന്നും റൊമേനിയന്‍ പൗരയായ ഒരു കുഞ്ഞിന്‍റെ പാസ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് ചതുപ്പിൽ അകപ്പെട്ടതാകാമെന്നാണ്
കരുതുന്നത്'. കുഞ്ഞിനായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് വ്യോമസേന നടത്തിയ തെരച്ചിലിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ബോട്ട് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആദ്യ മൃതദേഹം കണ്ടെത്തി. പിന്നീട് പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയപ്പോളാണ് മറ്റുള്ളവരുടെ മൃതദേഹങ്ങളും കണ്ടെത്തിയത്.
മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മറിഞ്ഞതെന്നാണ് പൊലീസിന്റെ പ്രഥാമിക നിരീക്ഷണം. എന്നാൽ മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തിൽ കാനഡ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോ ദുഖം രേഖപ്പെടുത്തി. കുടിയേറ്റക്കാരുടെ മരണം വേദനാജനകമാണെന്നും അവരുടെ കുടുംബത്തിന്റെ ദുഖത്തോടൊപ്പം പങ്കുചേരുന്നെന്നും അദ്ദേഹം പറഞ്ഞു. കാനഡയിൽ നിന്നും യുഎസ്സിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ജനുവരി മുതൽ ഇതുവരെ 48 ഓളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ