

ഖാർത്തൂം. സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടി. 25 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 183 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
രാജ്യത്തെ സൈന്യവും അർദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോർഴ്സുമാണ് ശനിയാഴ്ച ഏറ്റുമുട്ടിയത്. സംഭവത്തെ അപലപിച്ച് അമേരിക്കയും യുകെയുമടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തി.
സുഡാനിലെ സാഹചര്യം വളരെ ദുർബലമാണെന്ന് യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. രാജ്യഭരണം ജനങ്ങളുടെ നേതൃത്വത്തിലുള്ള സർക്കാർ ഏറ്റെടുക്കാനുള്ള സമയം ഇനിയും വൈകിയിട്ടില്ല. സംഘർഷം അവസാനിപ്പിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ തുടരാനും അഭ്യർഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അതിനിടെ ഖാർത്തൂം വിമാനത്താവളത്തിൽ വെച്ച് സൗദി അറേബ്യൻ എയർലൈൻസായ സൗദിയ വിമാനത്തിന് വെടിയേറ്റിറ്റു. യാത്രക്കാരുമായി റിയാദിലേക്ക് പുറപ്പെടാനിരിക്കെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാബിൻ ക്രൂവടക്കമുള്ളവരെ സുഡാനിലെ സൗദി എംബസിയിലേക്ക് സുരക്ഷിതമായി മാറ്റിയെന്ന് സൗദിയ പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തെ തുടർന്ന് സുഡാനിലേക്കുള്ള വിമാന സർവീസുകൾ പല രാജ്യങ്ങളും നിർത്തിവെച്ചിരിക്കുകയാണ്.
അതേസമയം സുഡാനിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് അവിടേക്കുള്ള യാത്ര മാറ്റി വെക്കാൻ ഇന്ത്യക്കാരോട് ഇന്ത്യൻ എംബസി ശനിയാഴ്ച അറിയിച്ചിട്ടുണ്ട്. ഖാർത്തൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചിരുന്നുണ്ട്.
2021 ഒക്ടോബറിൽ നടന്ന അട്ടിമറിക്ക് ശേഷം സൈനിക മേധാവികളടങ്ങുന്ന കൗൺസിലാണ് സുഡാൻ ഭരിച്ചിരുന്നത്. 18 മാസത്തിന് ശേഷം ഭരണം സർക്കാരിന് വിട്ടു നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും അധികാരത്തിനായി സായുധ സേനയുടെ തലവനും ഫലത്തില്‍ രാജ്യത്തിന്റെ പ്രസിഡന്റുമായ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍-ബുര്‍ഹാനാനും വൈസ് പ്രസിഡന്റും അര്‍ദ്ധസൈനിക വിഭാഗമായ ആര്‍എസ്എഫിന്റെ മേധാവിയുമായ ഹെമെതി എന്നറിയപ്പെടുന്ന ജനറല്‍ മുഹമ്മദ് ഹംദാന്‍ ദാഗ്ലോ തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates