മോസ്‌കോ: മതിയായ അളവില്‍ പോഷകാഹാരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വീഗന്‍ ഇന്‍ഫ്ളുവൻസറായ (സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നവർ) 39 കാരി മരിച്ചു. റഷ്യന്‍ സ്വദേശിനിയായ ഷന്ന സാംസോനോവയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ഭക്ഷണത്തിനായി കായ്കനികളും പച്ചക്കറികളും മാത്രം ശീലമാക്കുന്ന 'റോ വീഗന്‍' ഭക്ഷണരീതിയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവര്‍ ശീലിച്ചിരുന്നത്.
സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്ന കുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയുമാണ് സോഷ്യല്‍മീഡിയയില്‍ ഇവര്‍ താരമായി മാറിയത്. സസ്യാഹാര പ്രിയയായ ഇവര്‍ക്ക് മതിയായ അളവില്‍ പോഷകാഹാരം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏഴു വര്‍ഷമായി ചക്ക മാത്രമാണ് ഇവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് സുഹൃത്ത് പറയുന്നു.
കഴിഞ്ഞ പത്തുവര്‍ഷമായി റോ വെഗാന്‍ ഭക്ഷണരീതിയാണ് ഇവര്‍ പിന്തുടര്‍ന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയിൽ വച്ച് ക്ഷീണിതയായ നിലയിലാണ് ഷന്ന സാംസോനോവയെ കണ്ടതെന്ന് സുഹൃത്ത് പറയുന്നു. കാലുകള്‍ നീര് വന്ന് വീര്‍ത്ത നിലയിലായിരുന്നു. ചികിത്സ തേടാന്‍ നിര്‍ദേശിച്ചെങ്കിലും അതിന് തയ്യാറായില്ല. പിന്നീട് ഫൂക്കറ്റില്‍ കണ്ടപ്പോള്‍ ഞെട്ടി പോയെന്നും സുഹൃത്തും പറയുന്നു. 'കോളറ പോലുള്ള അണുബാധ' മൂലമാണ് മകള്‍ മരിച്ചതെന്ന് സാംസോനോവയുടെ അമ്മ പറഞ്ഞു. എന്നാല്‍, മരണകാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ