വാഷിങ്ടൺ; യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ്. 13 മണിക്കൂർ നീണ്ട റെയ്ഡിൽ ഔദ്യോഗിക രഹസ്യരേഖകൾ പിടിച്ചെടുത്തു. വിൽമിങ്ടണിലെ വസതിയിലാണ് പരിശോധന നടന്നത്. ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന 2009–16 കാലത്തെ ഔദ്യോഗിക രേഖകളാണ് പിടിച്ചെടുത്തത്. ബൈഡനും ഭാര്യയും ഡെലവെയറിലെ റിഹോബത് ബീച്ചിൽഅവധി ആഘോഷിക്കുന്നതിനിടെയാണ് റെയ്ഡ്.
യുഎസ് നിയമം അനുസരിച്ച് ഭരണപദവിയിലിരിക്കുന്നയാൾ അധികാരമൊഴിഞ്ഞാലുടൻ ഔദ്യോഗികരേഖകളെല്ലാം തിരിച്ചേൽപിക്കണം. എന്നാൽ പഴയ രേഖകൾ നിരുത്തരവാദപരമായി സ്വകര്യവസതിയിലും മറ്റും സൂക്ഷിക്കുന്നതായ ആരോപണം ഉയർന്നിരുന്നു. നിയമവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്.
വാഷിങ്ടൻ ഡിസിയിലെ പെൻ ബൈഡൻ സെന്ററിൽ നിന്നും കഴിഞ്ഞ നവംബർ രണ്ടിനു ചില രഹസ്യരേഖകൾ കണ്ടെടുത്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞയാഴ്ച യുഎസ് അറ്റോർണി ജനറൽ മെറിക് ബി. ഗാർലൻഡ് സ്പെഷൽ കൗൺസലായി റോബർട് ഹറിനെ നിയമിച്ചിരുന്നു. ഇതോടെ പിടിച്ചെടുത്ത രഹസ്യരേഖകളുടെ എണ്ണം 18 ആയി.
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഔദ്യോഗികരേഖകൾ ഫ്ലോറിഡയിലെ മറലാഗോ വസതിയിൽ സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തത് വൻ വിവാദത്തിനിടയാക്കിയിരുന്നു. ട്രംപിനെ രൂക്ഷമായി വിമർശിച്ച ബൈഡന്റെ വസതിയിൽ നിന്ന് രഹസ്യരേഖകൾ കണ്ടെടുത്തതു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ബൈഡനു ക്ഷീണമാകും. അന്വേഷണവുമായി പ്രസിഡന്റ് പൂർണമായും സഹകരിക്കുമെന്ന് അദ്ദേഹത്തിന്റെ സ്വകാര്യ അഭിഭാഷകൻ ബോബ് ബോർ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ