ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പെഷാവറിൽ പള്ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാൻ ഏറ്റെടുത്തു. പെഷാവറിലെ അതീവ സുരക്ഷാമേഖലയായ പൊലീസ് ലൈൻസ് ഏരിയയിലെ പള്ളിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.40 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഇതുവരെ 84 പേർ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ട് പൊലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്. 157 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പള്ളിയിൽ പ്രാർഥന നടക്കുമ്പോൾ മുൻനിരയിലുണ്ടായിരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയത്ത് 260 ഓളം വിശ്വാസികള്‍ പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്‌ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം പൂര്‍ണമായി തകര്‍ന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ചികിത്സയിൽ കഴിയുന്നവരെ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സന്ദർശിച്ചു.
അതേസമയം പൊലീസിന് സുരക്ഷാവീഴ്ച സംഭവിച്ചതായി പെഷാവർ പൊലീസ് മേധാവി ഇജാസ് ഖാൻ പറഞ്ഞു. പെഷവാർ പൊലീസിന്റെയും ഭീകരവിരുദ്ധ സേനയുടെയും ആസ്ഥാനത്തിന് സമീപമായിരുന്നു സ്‌ഫോടനമുണ്ടായത്. അതീവ സുരക്ഷാമേഖലയായ പ്രദേശത്ത് മുന്നൂറിനും നാനൂറിനും ഇടയ്ക്ക് പൊലീസുകാർ സ്ഥിരമായി ഉണ്ടാവാറുണ്ട്. സ്‌ഫോടനത്തിന് പിന്നിലെ കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും ഇജാസ് ഖാൻ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates