ലണ്ടൻ. ആമസോൺ കാട്ടിനുള്ളിൽ കൂട്ടം തെറ്റിപ്പോയ ജൊനാഥൻ അകോസ്റ്റ എന്ന ബൊളീവിയൻ യുവാവിന്റെ ജീവിതം സിനിമ കഥകളെ വെല്ലുന്നതാണ്. 31 ദിവസം ജൊനാഥൻ ജീവൻ നിലനിർത്തിയത് മണ്ണിരയെ ഭക്ഷിച്ചും മഴവെള്ളം കുടിച്ചുമാണ്.
ജനുവരി 25നായിരുന്നു ജൊനാഥനും സംഘവും ആമസോൺ കാട് കാണാൻ ഇറങ്ങിയത്. എന്നാൽ കൂട്ടം തെറ്റിപ്പോയ ജൊനാഥൻ ഉൾക്കാട്ടിൽ കുടുങ്ങുകയായിരുന്നു. വന്യജീവികളെ എതിരിടേണ്ടി വന്നു. പഴങ്ങളും പൂക്കളും ഭക്ഷണമാക്കി പിന്നീട് മണ്ണിരയെ വരെ ഭക്ഷിക്കേണ്ടി വന്നുവെന്ന് ജൊനാഥൻ പറഞ്ഞു. മഴ പെയ്യാൻ പ്രാർഥിച്ചു. ഷൂസിൽ മഴവെള്ളം സംഭരിച്ചാണ് കുടിച്ചിരുന്നത്. ചില ദിവസങ്ങളിൽ അദ്ദേഹത്തിന് മൂത്രം പോലും കുടിക്കേണ്ടി വന്നു. പുറത്തേക്കുള്ള വഴി കണ്ടെത്തുന്നതിനിടെ 300 മീറ്റർ അകലെ കണ്ട ഒരു സംഘത്തെ അലറിവിളിച്ച് സഹായം അഭ്യർഥിച്ചു. കാട്ടിൽ അകപ്പെട്ടുപോയ യുവാവിന്റെ കഥ ബിബിസിയാണ് പുറത്തെത്തിച്ചത്.
31 ദിവസം കൊണ്ട് ജൊനാഥന്റെ 17കിലോ ഭാരം കുറഞ്ഞു. നിർജലീകരണം സംഭവിച്ച് അവശനായ നിലയിലായിരുന്നു ജൊനാഥനെ സംഘം കണ്ടെത്തിയത്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന ജൊനാഥന്റെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. കാലിന് ചെറിയ പരിക്കുണ്ട് എന്നാൽ അത്ര ഗുരുതരമല്ല. ജൊനാഥൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുകയാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ