ഗ്രാമങ്ങള്‍ ഹമാസിന്റെ കയ്യില്‍; ഗാസ അതിര്‍ത്തിയില്‍ 'ഒഴിപ്പിക്കല്‍', ഇസ്രയേലില്‍ മരണം 600 കടന്നു
ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. 2048 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇസ്രയേലിന്റെ തെക്കന്‍ മേഖലകളില്‍ ഇപ്പോഴും ഹമാസുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. നിരവധി ഗ്രാമങ്ങള്‍ ഹമാസ് നിയന്ത്രണത്തിലാക്കിയെന്നും ഇവിടെയുള്ള കമാന്‍ഡര്‍മാര്‍ക്ക് വീണ്ടും ആയുധം എത്തിച്ചുനല്‍കിയതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഹമാസ് പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് ഇവരെ തുരത്തിയെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.
ഗാസ മുനമ്പിനോട് ചേര്‍ന്ന് താമസിക്കുന്ന ഇസ്രയേലുകാരെ ഒഴിപ്പിച്ചു തുടങ്ങിയതായി ഇസ്രയേല്‍ അറിയിച്ചു. ഗാസയില്‍ ആക്രമണം ശക്തമാക്കാനാണ് ഇസ്രയേല്‍ നീക്കം. ഇവരെ 24 മണിക്കൂറിനകം ഒഴിപ്പിക്കും. നൂറോളം ഇസ്രയേലി സൈനികര്‍ ഹമാസിന്റെ പിടിലാണെന്നാണ് സൂചന. അതേസമയം, ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 350 ആയി.
ആക്രമണത്തില്‍ ഖാന്‍ യൂനിസ് മോസ്‌ക് തകര്‍ന്നു. ഹമാസ് ഇന്റലിജന്‍സ് മേധാവിയുടെ വീടിന് നേര്‍ക്ക് ഇസ്രയേല്‍ ബോംബാക്രമണം നടത്തി. യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തി. യുദ്ധം ഒരു തോല്‍വിയാണ്, ഇസ്രയേലിലും പലസ്തീനിലും സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍പാപ്പ പറഞ്ഞു.
ഭീകരതയും യുദ്ധവും ഒരു പ്രശ്നവും പരിഹരിക്കില്ല. മറിച്ച് നിരപരാധികളായ ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതവും മരണവും മാത്രമേ നല്‍കൂവെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കണമെന്ന് വിശ്വാസികളോടും ഇരുരാജ്യങ്ങളോടും മാര്‍പാപ്പ ആഹ്വാനം ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ ഇസ്രയേലില്‍ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാരെ ഒഴിപ്പിച്ചു; പത്തുപേര്‍ എതോപ്യന്‍ നഗരത്തില്‍
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

