ഇസ്രയേല്‍ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ച ഗാസയില്‍ വലിയതോതിലുള്ള കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ദയനീയ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ കുടിവെള്ളം ശേഖരിക്കാനായി പെടാപ്പാടു പെടുകയാണ് ഗാസ ജനത.
'ദിവസങ്ങളായി ഞങ്ങള്‍ കുളിച്ചിട്ട്. ഒന്ന് ടോയിലറ്റില്‍ പോകണമെങ്കില്‍ പോലും ഞങ്ങളുടെ ഊഴവും കാത്ത് നീണ്ട വരിയില്‍ നില്‍ക്കേണ്ട അവസ്ഥയാണ്'-വടക്കന്‍ ഗാസയില്‍ നിന്ന് തെക്കന്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ അഹമ്മദ് ഹമീദ് എന്ന 43കാരന്‍ പറഞ്ഞു. ഹമീദിനൊപ്പം ഭാര്യയും ഏഴ് കുട്ടികളുമുണ്ട്.
'ഭക്ഷണമില്ല. എല്ലാ സാധനങ്ങളും ലഭ്യമല്ല, ലഭ്യമായവയുടെ വില കുതിച്ചുയര്‍ന്നു. ആകെ കിട്ടുന്നത് ട്യൂണ കാന്‍സും ചീസും മാത്രമാണ്'- ഹമീദ് പറഞ്ഞു.
'എനിക്ക് അപമാവും ഭയവും തോന്നുന്നു. ഞാന്‍ അഭയത്തിന് ഒരിടം തേടുകയാണ്. ഞങ്ങള്‍ക്ക് ഉടുത്തുമാറാന്‍ വേണ്ടത്ര വസ്ത്രങ്ങളില്ല. ഉള്ളവയെല്ലാം അഴുക്കു പിടിച്ചിരിക്കുന്നു. അവ കഴുകാന്‍ വെള്ളമില്ല. വൈദ്യുതിയില്ല, വെള്ളമില്ല, ഇന്റര്‍നെറ്റില്ല...മനുഷ്യത്വം നഷ്ടപ്പെടുന്നത് പോലെ തോന്നുന്നു....'മോന അബ്ദുള്‍ ഹമീദ് പറയുന്നു.
വടക്കന്‍ ഗാസയില്‍ നിന്ന പലായനം ചെയ്ത് റഫയില്‍ എത്തിയതാണ് സബ മസ്ബ. 51കാരിയ സബ, ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ബന്ധുവിട്ടിലാണ് അഭയം തേടിയത്. ഇവിടെ ഇവരെക്കൂടാതെ 21പേര്‍കൂടിയുണ്ട്.
'വെള്ളമില്ലാത്തതാണ് ഏറ്റവും ഭീകരമായ അവസ്ഥ. ഇതുവരെയും ഞങ്ങളാരും കുളിച്ചിട്ടില്ല. അതിനുള്ള വെള്ളം ഇവിടെയില്ല. കുടിവെള്ളം എങ്ങനെ സംഘടിപ്പിക്കാം എന്നാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. കുളിച്ചാല്‍, ഞങ്ങള്‍ക്ക് കുടിക്കാനുള്ള വെള്ളം കിട്ടില്ല''- സബ പറയുന്നു.
'റഫയിലും ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാണ്. നിരവധിപേര്‍ അഭയം തേടിയിരുന്ന ഒരു ഡോക്ടറുടെ വീട് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തു. ഇവിടെയുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. ഇവിടെ ഭീകരവാദം ഉണ്ടെന്നാണ് അവര്‍ പറയുന്നത്, അപ്പോള്‍, അവരുടെ മനുഷ്യത്വം എവിടെയാണ്? -ഖമിസ് അബു ഹിലാല്‍ ചോദിക്കുന്നു.
'ഞങ്ങള്‍ എങ്ങോട്ടു പോകും,അറബ് രാജ്യങ്ങള്‍ എവിടെയാണ്? ഞങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. എന്റെ മകള്‍ക്ക് ക്യാന്‍സര്‍ ആണ്. എനിക്ക് അവളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നില്ല.. ഞങ്ങള്‍ എങ്ങോട്ടു പോകാനാണ്...സമീറ കസബ് ചോദിക്കുന്നു...
ഈ വാർത്ത കൂടി വായിക്കൂ ഗാസയില്‍ വെടിനിര്‍ത്തല്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates