

മോസ്ക്കോ: സിറിയയിലെ അട്ടിമറിക്കു ശേഷം ആദ്യമായി പ്രതികരിച്ച് പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷർ അൽ അസദ്. സിറിയൻ പ്രസിഡൻസിയുടെ ടെലഗ്രാം ചാനലിലൂടെ പ്രസിഡന്റ് ബാഷർ അൽ അസദ് എന്ന പേരിലാണ് പ്രസ്താവന നടത്തിയത്. സിറിയ വിടാൻ ആഗ്രഹിച്ചിരുന്നില്ല. വിമതോടു പോരാടാൻ തന്നെയായിരുന്നു തീരുമാനം.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് താൻ സിറിയ വിട്ടതെന്ന തരത്തിൽ പുറത്തു വരുന്ന വാർത്തകൾ അസദ് നിഷേധിച്ചു. റഷ്യ തന്നെ ഒഴിപ്പിക്കുകയായിരുന്നു. റഷ്യൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് തന്നെ ഒഴിപ്പിച്ചതെന്നും അസദ് പറയുന്നു.
സിറിയയിൽ നടന്നത് തീവ്രവാദ പ്രവർത്തനമാണ്. സിറിയ വിടാൻ നേരത്തെ തീരുമാനിച്ചിരുന്നില്ല. പോരാടാനാണ് ആദ്യം തീരുമാനിച്ചത്. സംഭവത്തിനു പിന്നാലെ വ്യോമ താവളത്തിലേക്കാണ് ആദ്യം പോയത്. അവിടെ നിന്നു തിരിച്ചടിക്കാനുള്ള ആലോചനയായിരുന്നു. എന്നാൽ വ്യോമ താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്നു റഷ്യയിലേക്ക് കടന്നു.
സ്വന്തം നേട്ടങ്ങൾക്കായി സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ല. രാഷ്ട്രത്തെ സംരക്ഷിക്കാനും സ്ഥാപനങ്ങൾ പ്രതിരോധിക്കാനും അവസാന ഘട്ടം വരെ തെരഞ്ഞെടുപ്പുകളെ ഉയർത്തിപ്പിടിക്കാനുള്ള സിറിയൻ ജനതയുടെ ഇച്ഛാശക്തിയിലും കഴിവിലും ഉറച്ച ബോധ്യമുണ്ട്.
രാഷ്ട്രം ഭീകരതയുടെ കൈകളിലേക്ക് വീഴുകയും അർഥവത്തായ സംഭാവന നൽകാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുമ്പോൾ ഏതൊരു സ്ഥാനവും അർഥശൂന്യമാകും. എങ്കിലും സിറിയയോടും സിറിയൻ ജനതയോടുമുള്ള അഗാധമായ അടുപ്പത്തെ ഇല്ലാതാക്കാൻ സാധിക്കില്ല. സ്ഥാനങ്ങൾ കൊണ്ടോ സാഹചര്യങ്ങൾ കൊണ്ടോ ഇളക്കാൻ പറ്റാത്ത ബന്ധമാണത്. സിറിയ വീണ്ടും സ്വതന്ത്രമാകുമെന്ന പ്രതീക്ഷ നിറഞ്ഞ ബന്ധം- അസദ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates