

ടെഹ്‌റാന്‍: വിവാദമായ ഹിജാബ് നിയമം പിന്‍വലിച്ച് ഇറാന്‍ ഭരണകൂടം. നിയമത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനം. സ്ത്രീകളും പെണ്‍കുട്ടികളും മുടി, കൈകാലുകള്‍ എന്നിവ പൂര്‍ണമായി മറയും വിധത്തില്‍ ഹിജാബ് ധരിക്കണമെന്നാവശ്യപ്പെടുന്ന നിയമം കഴിഞ്ഞ വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരുമെന്നായിരുന്നു ഇറാന്‍ അറിയിച്ചിരുന്നത്.
2023 സെപ്തംബറിലാണ് ഇറാന്‍ പാര്‍ലമെന്റ് ബില്ലിന് അംഗീകാരം നല്‍കുന്നത്. വന്‍ തുക പിഴയും 15 വര്‍ഷം വരെ തടവും വരെ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ ബിസിനസുകള്‍ ബാന്‍ ചെയ്യുന്നതടക്കമുള്ള കര്‍ശനമായ ശിക്ഷകള്‍ അനുശാസിക്കുന്ന നിയമത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. ഒക്ടോബറില്‍ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ട്രെയിനില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് മരിക്കുകയും ചെയ്തിരുന്നു. ഹിജാബ് ധരിക്കാത്തവരെ ചികിത്സിക്കുന്നതിന് രാജ്യവ്യാപകമായി ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഇറാന്‍ നടത്തിയിരുന്നു.
ഹിജാബ് നിയമം ലംഘിക്കുന്നത് 15 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു. ആദ്യ നിയമ ലംഘനത്തിന് 800 ഡോളറും രണ്ടാമത്തെ കുറ്റത്തിന് 1500 ഡോളര്‍ പിഴയും ഉള്‍പ്പെടെ കര്‍ശനമായ ശിക്ഷകളാണ് ഈ നിയമം നിര്‍ദേശിച്ചിരുന്നത്. ഹിജാബ് നിയമത്തിനെതിരെ സര്‍വകലാശാലാ ക്യാംപസില്‍ വിദ്യാര്‍ഥിനി മേല്‍വസ്ത്രം അഴിച്ച് പ്രതിഷേധിച്ച സംഭവം ലോകം എങ്ങും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates