

മോസ്‌കോ: സിറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വിഷബാധയേറ്റതായി റിപ്പോർട്ട്. അസദിന് വിഷം കൊടുത്ത് കൊല്ലാൻ ശ്രമം നടന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അവശനിലയിലായ അസദ് മോസ്കോയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. സിറിയ വിമതസേന പിടിച്ചതോടെ അസദും കുടുംബവും റഷ്യയിൽ അഭയം പ്രാപിക്കുകയായിരുന്നു.
ബാഷർ അൽ അസദിന് വിഷബാധയേറ്റ കാര്യം 'ജനറല്‍ എസ്.വി.ആര്‍' എന്ന എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തിയിട്ടുള്ളത്. റഷ്യയിലെ ഒരു മുന്‍ ചാരനാണ് ഈ എക്‌സ് അക്കൗണ്ടിന്റെ ഉടമ. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയ്ക്കാണ് അസദിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ചുമയും ശ്വാസം മുട്ടും അനുഭവപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അസദിന് വെള്ളം നല്‍കിയെങ്കിലും ശ്വാസതടസം തുടര്‍ന്നു. ഡോക്ടര്‍മാർ നടത്തിയ പരിശോധനയിൽ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
മോസ്‌കോയിലെ അപ്പാര്‍ട്‌മെന്റില്‍ ചികിത്സയിലാണ് അസദ് നിലവിലുള്ളത്. സിറിയ മുൻ പ്രസിഡന്റിന്റെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും എക്‌സിലെ കുറിപ്പില്‍ പറയുന്നു. എന്നാല്‍ അസദിന് വിഷബാധയേറ്റെന്ന റിപ്പോർട്ടിൽ റഷ്യ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. വിമതര്‍ സിറിയ പിടിച്ചടക്കിയതോടെ ഡിസംബര്‍ എട്ടിനാണ് അസദും കുടുംബവും റഷ്യയിലേക്ക് പലായനം ചെയ്തത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates